ADVERTISEMENT

തൃശൂർ∙ സംസ്ഥാനത്തെ വനമേഖലകളിൽ പടർന്നുകൊണ്ടിരിക്കുന്നതു മരങ്ങൾ കത്തിയെരിയാത്ത വിധത്തിലുള്ള ‘പ്രത്യേക തീ’. തൃശൂർ, വയനാട് അടക്കമുള്ള ജില്ലകളിൽ ഈ വർഷമാകെ കാട്ടുതീയിൽ സംഭവിച്ചതു 52,500 രൂപയുടെ നാശനഷ്ടം മാത്രമാണെന്നാണു വനം വകുപ്പിന്റെ കണക്ക്. ഉണക്കപ്പുൽമേടുകൾ, അടിക്കാടുകൾ എന്നിവയാണു കാട്ടുതീയിൽ നശിച്ചതെന്നും പറയുന്നു. വലിയ മരങ്ങൾ നശിച്ചെന്നു മഹസ്സറിൽ രേഖപ്പെടുത്തിയാൽ നാശനഷ്ടത്തിനു തുല്യമായ തുക ഉദ്യോഗസ്ഥരുടെ ശമ്പളത്തിൽ നിന്നീടാക്കാൻ വ്യവസ്ഥയുള്ളതാണു മഹസ്സറുകളിൽ നിന്നു മരങ്ങൾ അപ്രത്യക്ഷമാകാനും ഉണക്കപ്പുല്ല് പ്രത്യക്ഷപ്പെടാനും കാരണം. 

വനംവകുപ്പിന്റെ കണക്കുപ്രകാരം കഴിഞ്ഞ വർഷം മാർച്ച് മുതൽ ഈ മാസം വരെ 334 തീപിടിത്തങ്ങൾ കേരളത്തിലെ വനമേഖലകളിലുണ്ടായി. 762.93 ഹെക്ടറിൽ കാടു കത്തിയെരിഞ്ഞു. തൊട്ടുമുൻപത്തെ വർഷം രേഖപ്പെടുത്തിയതിന്റെ ഇരട്ടിയിലേറെ തീപിടിത്തങ്ങളാണു കഴിഞ്ഞ വർഷമുണ്ടായത്. ഈ വർഷം തൃശൂർ ജില്ലയിൽ മാത്രം ഒളകര, പട്ടിക്കാട്, എളനാട് തുടങ്ങിയ ആറോളം വനമേഖലകളിൽ വലിയ തോതിൽ തീപിടിത്തങ്ങളുണ്ടായി. മായന്നൂരിലെ അക്കേഷ്യ തോട്ടത്തിലുണ്ടായ തീപിടിത്തത്തിൽ ഒട്ടേറെ വന്മരങ്ങളാണു കത്തിയെരിഞ്ഞത്. ഇവയടക്കം സംസ്ഥാനത്ത് ഒട്ടുമിക്ക വന മേഖലകളിലും ചെറുതും വലുതുമായി തീപിടിത്തങ്ങളുണ്ടായി. ലക്ഷക്കണക്കിനു രൂപ മൂല്യമുള്ള നൂറുകണക്കിനു മരങ്ങൾ നശിച്ചെന്നാണ് അനൗദ്യോഗിക വിവരം. അപൂർവ ജന്തുജാലങ്ങൾ ചത്ത സംഭവങ്ങൾ വരെ ഇക്കൂട്ടത്തിലുണ്ട്. എന്നാൽ, വനംവകുപ്പിന്റെ മഹസ്സറിലോ ഔദ്യോഗിക കണക്കിലോ മരങ്ങൾ ഉൾപ്പെടുന്നില്ല. 

മഹസ്സറുകളിൽ സ്ഥിരമായി ഇടംപിടിക്കുന്നത് അടിക്കാട്, ചുള്ളിക്കമ്പ്, വള്ളികൾ, കരിയിലകൾ, ഉണക്കപ്പുല്ല് എന്നിവയാണ്. തേക്ക് പോലുള്ള മരങ്ങൾക്കു സർക്കാർ സീനിയറേജ് നിരക്കു പ്രകാരം ലക്ഷങ്ങളാണ് നഷ്ടപരിഹാരമായി അടയ്ക്കേണ്ടിവരിക. 25,000 രൂപയിലേറെ നഷ്ടം രേഖപ്പെടുത്തിയാൽ റേഞ്ച് ഓഫിസറും 50,000 രൂപയിലേറെ നഷ്ടം കാണിച്ചാൽ മുതിർന്ന ഉദ്യോഗസ്ഥരും ബാധ്യത വഹിക്കേണ്ടിവരും.

 

 

English Summary: Wild fire Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com