വിധി അനുകൂലമെങ്കിൽ 30ന് അറിയാം അരിക്കൊമ്പന്റെ വിധി
Mail This Article
ചിന്നക്കനാൽ ∙ കോടതിയിൽ നിന്ന് അനുകൂല വിധി ഉണ്ടായാൽ ഈ മാസം 30ന് അരിക്കൊമ്പനെ പിടികൂടുമെന്ന് ഹൈറേഞ്ച് സർക്കിൾ സിസിഎഫ് ആർ.എസ്.അരുൺ. ഹൈക്കോടതി വിധി വന്നാൽ 29ന് തന്നെ മോക്ഡ്രിൽ നടത്തും. അരിക്കൊമ്പന്റെ അക്രമങ്ങൾ കോടതിയെ ബോധ്യപ്പെടുത്തുമെന്നും അരുൺ പറഞ്ഞു. അരിക്കൊമ്പനെ മയക്കുവെടി വച്ച് പിടിക്കുന്നത് 29 വരെ ഹൈക്കോടതി വിലക്കേർപ്പെടുത്തിയെങ്കിലും വനംവകുപ്പ് തയാറെടുപ്പു തുടരുകയാണ്. മുത്തങ്ങ ആനപ്പന്തിയിൽ നിന്നുള്ള കുഞ്ചു, കോന്നി സുരേന്ദ്രൻ എന്നീ കുങ്കിയാനകളും ഇന്നലെ ചിന്നക്കനാലിൽ എത്തി. സൂര്യൻ, വിക്രം എന്നീ കുങ്കിയാനകളെ നേരത്തെ എത്തിച്ചിരുന്നു. മയക്കുവെടി വിദഗ്ധൻ ഡോ.അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള 26 അംഗ ദൗത്യ സംഘം ചിന്നക്കനാലിൽ എത്തിയിട്ടുണ്ട്.
കാടിറങ്ങാതെ അരിക്കൊമ്പൻ, ചക്കകൊമ്പൻ നാട്ടിൽ
പെരിയകനാൽ എസ്റ്റേറ്റിന് മുകളിലുള്ള കാട്ടിൽ നിന്ന് അരിക്കൊമ്പൻ ഇന്നലെയും പുറത്തുവന്നില്ല. ഇടയ്ക്ക് തേയിലത്തോട്ടത്തിൽ എത്തിയെങ്കിലും വീണ്ടും കാടുകയറി.10 പിടിയാനകളും ഇവിടെയാണ് തമ്പടിച്ചിരിക്കുന്നത്. മദപ്പാടിലായത് അരിക്കൊമ്പനെന്ന് നാട്ടുകാർ പറയുന്നു. അതേസമയം ചക്കക്കൊമ്പൻ എന്ന കാട്ടാന ഇന്നലെ ആനയിറങ്കൽ മേഖലയിലുണ്ടായിരുന്നു.
"അരിക്കൊമ്പനെ സമ്മർദം ചെലുത്തി മലയിറക്കില്ല. ഒത്തുകിട്ടിയാലേ വെടി വയ്ക്കാനാവൂ. അതിനു കൃത്യസമയം പറയാനാകില്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ മോക്ഡ്രിൽ നടത്തുന്നതിന് ഹൈക്കോടതി ഉത്തരവ് തടസ്സമല്ല."
∙ ഡോ.അരുൺ സക്കറിയ, ദൗത്യ സംഘത്തലവൻ
English Summary : Catching wild elephant Arikomban may be on March 30