തിരുവനന്തപുരം / പാലക്കാട് ∙ സാമ്പത്തിക വർഷം അവസാനിക്കാൻ 5 ദിവസം മാത്രം ശേഷിക്കെ തദ്ദേശ സ്ഥാപനങ്ങൾക്കു നൽകേണ്ട പദ്ധതി തുകയിൽ 1251.11 കോടി രൂപ കൈമാറാതെ സർക്കാരിന്റെ ഒളിച്ചുകളി. ഇനി തുക നൽകിയാലും സ്പിൽ ഓവറായി പരിഗണിക്കാനാണു സാധ്യത. ഇതോടെ അടുത്ത സാമ്പത്തിക വർഷത്തെ പദ്ധതിവിഹിതത്തിൽ കുറവു വന്നേക്കും.
സാമ്പത്തിക പ്രതിസന്ധി കാരണം 5000 രൂപയുടെ ബില്ലുകൾ പോലും ട്രഷറിയിൽ മാറാത്ത സ്ഥിതിയാണെന്നാണു തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പറയുന്നത്.
ഈ വർഷം വികസന ഫണ്ട് ഗ്രാന്റായി 7488.64 കോടി രൂപയാണു ബജറ്റിൽ വകയിരുത്തിയിരുന്നത്. വികസന ഫണ്ടിലെ ആദ്യ ഗഡു ഏപ്രിൽ 8നും രണ്ടാമത്തേത് ഒക്ടോബർ 12നും നൽകി. മൂന്നാം ഗഡു സാധാരണ ഡിസംബറിലാണു നൽകുന്നത്.
മൂന്നാം ഗഡുവായി 1876 കോടി രൂപ അനുവദിച്ചു ഫെബ്രുവരി 13നു ധനവകുപ്പ് ഉത്തരവിറക്കിയെങ്കിലും മൂന്നിലൊന്നു മാത്രമാണു നൽകിയത്. അതു നൽകിയതാകട്ടെ മാർച്ച് 13നും. ഇതോടെ പദ്ധതികൾ പൂർത്തിയാക്കാനാവാതെ തദ്ദേശ സ്ഥാപനങ്ങൾ വെട്ടിലായി. ഇതുവരെ പദ്ധതി വിഹിതത്തിലെ 4815.62 കോടി മാത്രമാണു ചെലവഴിക്കാനായത്.
"പ്രശ്നം ധനവകുപ്പിന്റെ ശ്രദ്ധയിൽ പെടുത്തി. ഫണ്ട് ലഭ്യമാക്കുമെന്ന് അറിയിപ്പു ലഭിച്ചു."
∙ മന്ത്രി എം.ബി.രാജേഷ്
English Summary : Five days for financial year to be over, projects pending