ADVERTISEMENT

കോഴിക്കോട് ∙ മെഡിക്കൽ കോളജിൽ ലൈംഗിക അതിക്രമത്തിന് ഇരയായ അതിജീവിതയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പ്രതികളെ രക്ഷിക്കാൻ നീക്കം. ആദ്യ അന്വേഷണ കമ്മിറ്റിയുടെ റിപ്പോർട്ട് അട്ടിമറിച്ച് പുതിയ കമ്മിറ്റിയെ നിയോഗിക്കാൻ മെഡിക്കൽ കോളജ് അധികൃതർ നീക്കം തുടങ്ങി. പ്രതികളിൽ ഒരാൾ ഭരണപക്ഷ സംഘടനയായ എൻജിഒ യൂണിയന്റെ വനിതാ വിഭാഗം നേതാവും മറ്റൊരാൾ പാർട്ടി പത്രത്തിന്റെ പ്രചാരണ ചുമതലയുള്ള ആളുമാണ്. 

മെഡിക്കൽ കോളജ് ജീവനക്കാരൻ എം.എം.ശശീന്ദ്രനെതിരെയുള്ള പരാതി പിൻവലിക്കാനും സമ്മർദം ചെലുത്താനുമാണ് 6 ജീവനക്കാരികൾ എത്തിയത്. യുവതി പരാതി നൽകിയതോടെ ഇവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിരുന്നു. യുവതിയെ ഭീഷണിപ്പെടുത്തിയോ എന്നു വ്യക്തമായിട്ടില്ല എന്ന പേരിലാണ് രണ്ടാമത്തെ അന്വേഷണ കമ്മിറ്റിയെ നിയോഗിക്കുന്നത്.  

പ്രതികളായ 6 പേരുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിരുന്നു.  വാർഡിൽ ചുമതലയുണ്ടായിരുന്ന ഹെഡ് നഴ്സ് പി.ബി.അനിതയുടെ പരാതിയിലും പ്രതികളെ കുറിച്ചു  പറഞ്ഞിരുന്നു. പ്രതികളായ വി.ഷലൂജ, പ്രസീന മനോളി, പി.ഇ.ഷൈമ, ദീപ എന്നിവരിൽ നിന്നും അന്വേഷണ സംഘം മൊഴിയെടുത്തിരുന്നു. ഗ്രേഡ് വൺ ജീവനക്കാരിയായ ആസ്യ യുവതിയുടെ അടുത്തു പോയി സംസാരിച്ചതായി തെളിവുണ്ടെന്നും അന്വേഷണ കമ്മിറ്റി റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. 

മറ്റുള്ളവർ കൂടെയുണ്ടായിരുന്നതായി ആസ്യ  കമ്മിറ്റി മുൻപാകെ അറിയിച്ചിരുന്നു. ഇവരാരും ഈ വാർഡിലേക്കോ രോഗിയുടെ അടുത്തേക്കോ പോകേണ്ട ആവശ്യം ഇല്ലാത്തവരാണ്. 6 ജീവനക്കാരുടെ ഭാഗത്തു നിന്ന് വീഴ്ചയുണ്ടായിട്ടുണ്ടെന്നും ഇതു രോഗിക്കും കൂടെയുള്ളവർക്കും മാനസിക വിഷമം ഉണ്ടാക്കിയതായും ആദ്യ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ‌ഇത് അട്ടിമറിക്കാനാണ് ഇപ്പോൾ നീക്കം.  

ഇവർ നിരപരാധികളാണെന്ന് എൻജിഒ യൂണിയൻ നേതാക്കൾ ഇടപെട്ട് ആരോഗ്യമന്ത്രിയുടെ ഓഫിസിനെ അറിയിച്ചിരുന്നു.  യുവതിക്ക് അനുകൂലമായി മൊഴി കൊടുത്ത ഹെഡ് നഴ്സിനെ ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഈ സംഭവത്തിൽ ഹെഡ് നഴ്സും പരാതി നൽകിയിട്ടുണ്ട്. ജാമ്യമില്ലാ  വകുപ്പ് ചുമത്തി കേസെടുത്ത് ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല. ഇതും ഉന്നതതല നീക്കത്തിന്റെ ഭാഗമാണെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. ‌പരാതിക്കാരിയായ യുവതി ഇന്നലെ ആശുപത്രി വിട്ടു.

English Summary : Threat to rape survivour

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com