ന്യൂഡൽഹി / കുമളി ∙ മുല്ലപ്പെരിയാർ മേൽനോട്ട സമിതി ഡാം സന്ദർശിച്ചു. വിജയ് ശരൺ അധ്യക്ഷനായുള്ള അഞ്ചംഗ സമിതി പ്രധാന അണക്കെട്ട്, ബേബി ഡാം, ഗാലറി എന്നിവിടങ്ങളിൽ പരിശോധന നടത്തിയ ശേഷം ഏഴാമത്തെ ഷട്ടർ ഉയർത്തി പരിശോധിച്ചു. തുടർന്ന് കുമളി മുല്ലപ്പെരിയാർ ഓഫിസിൽ യോഗം ചേർന്നു. .
അണക്കെട്ടിന്റെ ബലം സംബന്ധിച്ച ആശങ്ക കേരളം ശ്രദ്ധയിൽപെടുത്തി. ഇന്നലെ മേൽനോട്ട സമിതി സന്ദർശനത്തിനിടെ ജലനിരപ്പ് 117 അടിയിലും താഴ്ന്നു നിൽക്കുമ്പോഴും അണക്കെട്ടിന്റെ വലതു വശത്തുള്ള ചോർച്ച കേരളത്തിലെ ഉദ്യോഗസ്ഥർ ചെയർമാന്റെ ശ്രദ്ധയിൽപെടുത്തി. സുപ്രീം കോടതി നിർദേശിച്ച വിശദമായ വിദഗ്ധ പരിശോധന വേണ്ടെന്നു യോഗത്തിൽ തമിഴ്നാട് നിലപാടെടുത്തതായി അറിയുന്നു.
ബേബി ഡാം ശക്തിപ്പെടുത്തതിനുള്ള നടപടികളാണ് നിലവിൽ വേണ്ടതെന്ന നിലപാടും ആവർത്തിച്ചു. കോടതി നിർദേശിച്ച രീതിയിൽ രാജ്യാന്തര വിദഗ്ധരെ പങ്കെടുപ്പിച്ചുള്ള വിശദ പരിശോധനയാണ് വേണ്ടതെന്ന നിലപാടാണ് പ്രധാന ഹർജിക്കാരനായ ജോ ജോസഫിനുള്ളത്.
മേൽനോട്ട സമിതി ചെയർമാനു പുറമേ കേരളത്തെ പ്രതിനിധീകരിച്ച് അഡീഷനൽ ചീഫ് സെക്രട്ടറി വി.വേണു, ഇറിഗേഷൻ ചീഫ് എൻജിനീയർ അലക്സ് വർഗീസ്, തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി സന്ദീപ് സക്സേന, കാവേരി സെൽ ചെയർമാൻ ആർ.സുബ്രഹ്മണ്യൻ തുടങ്ങിയവരും ഉപസമിതി അംഗങ്ങളും പങ്കെടുത്തു. യോഗം ഇന്നു തുടരും.
English Summary : Mullaperiyar monitoring committee visited dam