തിരുവനന്തപുരം ∙ 42 ലക്ഷം ഉപയോക്താക്കളുടെ വിവരങ്ങൾ അടങ്ങുന്ന ജല അതോറിറ്റിയുടെ സോഫ്റ്റ്‍വെയറിന് എന്നും ‘പണിമുടക്ക്’. രണ്ടു ദശാബ്ദം പഴക്കമുള്ള സോഫ്റ്റ്‍വെയർ അപ്ഡേറ്റ് ചെയ്യാൻ അധികൃതർ തയാറാകാത്തതിനാൽ ജീവനക്കാരും ഉപയോക്താക്കളും ദുരിതത്തിൽ.
ജല അതോറിറ്റിയുടെ റവന്യു കലക‍്ഷൻ ഉൾപ്പെടെയുള്ള എല്ലാ സേവനങ്ങളും നടത്തുന്നത് ഇ–അബാക്കസ് (eabacus) എന്ന സോഫ്റ്റ്‍വെയറിലൂടെയാണ്. 2002ൽ, നാഷനൽ ഇൻഫർമാറ്റിക്സ് സെന്ററിന്റെ (എൻഐസി) സഹായത്തോടെ തയാറാക്കിയ സോഫ്റ്റ്‍വെയർ ഇതു വരെ അപ്ഡേറ്റ് ചെയ്തിട്ടില്ല. സോഫ്റ്റ്‍വെയർ തയാറാക്കിയ വേളയിൽ 7 ലക്ഷം ഉപയോക്താക്കൾ മാത്രമാണു ജല അതോറിറ്റിക്ക് ഉണ്ടായിരുന്നത്. നിലവിൽ ഇതു 42 ലക്ഷമാണ്.
ഡേറ്റ ബാഹുല്യം കാരണം എല്ലാ ദിവസവും ഇഅബാക്കസ് മണിക്കൂറുകളോളം നിശ്ചലമാകാറുണ്ട്. ജല അതോറിറ്റിയുടെ കാഷ് കൗണ്ടറുകളിൽ ഉപയോക്താക്കൾക്കു മണിക്കൂറുകളോളം ക്യൂ നിൽക്കേണ്ട സ്ഥിതിയുമുണ്ട്. സെർവറുകളുടെ അപര്യാപ്തത മൂലം ഓൺലൈൻ പ്രവർത്തനങ്ങളും തടസ്സപ്പെടുന്നു.
2019 ജൂലൈയിൽ ചേർന്ന ജല അതോറിറ്റി ബോർഡ് യോഗം വിഷയം പരിശോധിക്കുകയും സോഫ്റ്റ്‌വെയർ അപ്‍ഡേറ്റ് ചെയ്യുകയോ, പുതിയ സോഫ്റ്റ‍്‍വെയർ വാങ്ങുകയോ ചെയ്യണമെന്നു എംഡിക്കു നിർദേശം നൽകുകയും ചെയ്തിരുന്നു. എന്നാൽ ഇതുവരെ നടപടിയുണ്ടായില്ല.
വാട്ടർ കണക‍്ഷൻ ഉൾപ്പെടെയുള്ള എല്ലാ ഉപഭോക്തൃ സർവീസുകളും ഓൺലൈൻ മുഖേനയാക്കുന്നതിനായി നടപ്പാക്കിയ ഇ–ടാപ്പ് (etapp ) എന്ന സോഫ്റ്റ്‌വെയർ വിദഗ്ധ പഠനം നടത്താതെ നടപ്പാക്കിയതിനാൽ ഉപയോക്താക്കളും ജീവനക്കാരും ബുദ്ധിമുട്ടുകയാണെന്നും പരാതിയുണ്ട്.
English Summary : Software issue in Water Authority