ഇരിങ്ങാലക്കുട ∙ ചിരിമൊഴികളാലും അവിസ്മരണീയ കഥാപാത്രങ്ങളാലും മനസ്സുകൾ കീഴടക്കിയ ഇന്നസന്റിന് വൻ ജനാവലിയുടെ സാന്നിധ്യത്തിൽ നാടിന്റെ വിട. കഴിഞ്ഞ ദിവസം ഉച്ചയ്ക്കു ടൗൺ ഹാളിൽ എത്തിച്ച ഭൗതിക ശരീരത്തിൽ അന്ത്യോപചാരം അർപ്പിക്കാൻ എത്തിയ ജനസാഗരത്തിന്റെ ഒഴുക്ക് ഇന്നലെ വീട്ടിലേക്കും തുടർന്നു. വീടിനു മുൻപിൽ രാവിലെ മുതൽ ആളുകളുടെ വലിയ നിര രൂപപ്പെട്ടിരുന്നു. പൊലീസ് ബഹുമതികളോടെയായിരുന്നു മുൻ എംപി കൂടിയായ ഇന്നസന്റിന് യാത്രാമൊഴിയേകിയത്.
9.30നു മാർ പോളി കണ്ണൂക്കാടന്റെ നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ. കത്തീഡ്രലിലെ ചടങ്ങുകൾക്കു ശേഷം കിഴക്കേ സെമിത്തേരിയിൽ തയാറാക്കിയ കല്ലറയിൽ അന്ത്യവിശ്രമം ഒരുക്കി. ഭാര്യ ആലീസും പ്രിയപ്പെട്ടവരും വേദനയോടെ അന്ത്യചുംബനം നൽകുന്ന കാഴ്ച കണ്ടുനിന്നവരുടെ ഉള്ളുലച്ചു. മലയാള മനോരമയ്ക്കു വേണ്ടി കോഓർഡിനേറ്റിങ് എഡിറ്റർ എ.ജീവൻകുമാർ ആദരാഞ്ജലി അർപ്പിച്ചു.

English Summary: Actor-politician Innocent laid to rest with state honours