‘ജീവൻ രക്ഷിക്കാൻ വഴിയില്ല; രാവുറങ്ങാൻ ഏറുമാടം, നിറവയറുമായി മരം കയറണം’

erumadam
ളാഹ മഞ്ഞത്തോട് ആദിവാസി ഊരിൽ വന്യമൃഗങ്ങളെ ഭയന്ന് ഏറുമാടത്തിൽ താമസിക്കുന്ന 8 മാസം ഗർഭിണിയായ പൊന്നമ്മയും ഭർത്താവ് രാജേന്ദ്രനും മക്കളായ രാജമാണിക്യവും രാജമണിയും. ചിത്രം: അരുൺ ജോൺ∙മനോരമ
SHARE

സീതത്തോട് (പത്തനംതിട്ട) ∙ 40 അടി ഉയരമുള്ള വൻമരത്തിന്റെ നെറുകയിലെ ഏറുമാടം, അവിടേക്കെത്താൻ കാട്ടുകമ്പുകൾകൊണ്ടു നിർമിച്ച പടവുകൾ. കാലൊന്നു തെറ്റിയാൽ കാത്തിരിക്കുന്നത് വലിയ അപകടമാണ്. 8 മാസം ഗർഭിണിയായ പൊന്നമ്മ സുരക്ഷിതമായി അന്തിയുറങ്ങാൻ കയറേണ്ട ദുരിതമാണിത്. നിറവയറുമായി ഏറുമാടത്തിൽ എത്തുമ്പോഴേക്കും പൊന്നമ്മ തളർന്നുപോകും.

‘വന്യമൃഗശല്യം അസഹനീയമായതോടെ ജീവൻ രക്ഷിക്കാൻ മറ്റൊരു വഴിയില്ല. ദുരിതം പറഞ്ഞ് മടുത്തു. അതു കേൾക്കാൻ അധികൃതർക്കു താൽപര്യമില്ലെങ്കിലും ഞങ്ങൾക്കും ജീവിക്കേണ്ടേ’– ളാഹ മഞ്ഞത്തോട് ആദിവാസി ഊരിൽ വന്യമൃഗങ്ങളെ ഭയന്ന് ഏറുമാടത്തിൽ താമസിക്കുന്ന രാജേന്ദ്രന്റെ ഭാര്യ പൊന്നമ്മയുടെ വാക്കുകൾ കേട്ടാൽ കണ്ണുനിറയും. 

ശബരിമല വനമേഖലയിലെ ചാലക്കയം ഉൾവനത്തിലായിരുന്നു മലമ്പണ്ടാര വിഭാഗത്തിൽപെട്ട ഇവരുടെ താമസം. ളാഹ മഞ്ഞത്തോട് കേന്ദ്രീകരിച്ച് ആദിവാസി കുടുംബങ്ങൾക്കു സ്ഥലം നൽകുന്നതിനുള്ള നടപടികൾ തുടങ്ങിയതോടെയാണ് ഇവിടെയെത്തുന്നത്. റോഡിനോടു ചേർന്ന് കൂര ഒരുക്കിയെങ്കിലും ദിവസങ്ങൾക്കുള്ളിൽ ‌കാട്ടാനയെത്തി നശിപ്പിച്ചു. പിന്നെ താമസിച്ചില്ല, കൂരയോടു ചേർന്ന മരത്തിൽ മുൻപ് ഉണ്ടായിരുന്ന ഏറുമാടം അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി വാസയോഗ്യമാക്കി. 

രാജേന്ദ്രൻ – പൊന്നമ്മ ദമ്പതികളുടെ മക്കളായ രാജമാണിക്യവും രാജമണിയുമടങ്ങുന്ന കുടുംബം ഒരു വർഷമായി രാത്രി ഈ ഏറുമാടത്തിലാണ് അന്തിയുറങ്ങുന്നത്. വൈകുന്നേരമാകുമ്പോഴേക്കും താൽക്കാലിക ഷെഡിൽനിന്ന് എല്ലാവരും ഏറുമാടത്തിലേക്കു മടങ്ങും. ഇളയ മകനെ മാറാപ്പ് കെട്ടി അതിനുള്ളിലാക്കിയാണ് ഏറുമാടത്തിനു മുകളിലെത്തിക്കുന്നത്. പൊന്നമ്മയുടെ ഈ അവസ്ഥയിൽ ഏറുമാടത്തിൽ കയറാൻ ഏറെ പ്രയാസമാണ്. പോഷകാഹാരക്കുറവുമൂലം ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും രാജേന്ദ്രൻ പറയുന്നു. 

സന്ധ്യയാകും മുൻപേ ഇവിടെ വന്യമൃഗങ്ങളെത്തുന്നത് പതിവാണ്. താമസിക്കുന്ന ഷെഡ് പലതവണ ആന നശിപ്പിച്ചു. പുലികളും എത്തുന്നുണ്ട്. കഴിഞ്ഞ ദിവസം കടുവ വളർത്തു നായയെ ഓടിച്ചു.

English Summary: Family stays in Erumadam at Pathanamthitta

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS