ADVERTISEMENT

സീതത്തോട് (പത്തനംതിട്ട) ∙ ളാഹ മഞ്ഞത്തോട് ആദിവാസി ഊരിൽ വന്യമൃഗ ഭീഷണി ഭയന്ന് ഏറുമാടത്തിൽ കഴിഞ്ഞ ഗർഭിണിയായ ആദിവാസി യുവതിക്കു അടിയന്തര സംരക്ഷണവും ചികിത്സയും ഒരുക്കാൻ മന്ത്രി വീണാ ജോർജിന്റെ ഇടപെടൽ. പെരുനാട്ടിൽനിന്ന് എത്തിയ ആരോഗ്യ പ്രവർത്തകർ യുവതിയെ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും വൈകാതെ കുടുംബം ഊരിലേക്കു തിരികെപ്പോയി. 

40 അടിയോളം ഉയരമുള്ള ഏറുമാടത്തിൽ കഴിയുന്ന രാജേന്ദ്രൻ, ഭാര്യ എട്ടുമാസം ഗർഭിണിയായ പൊന്നമ്മ, മക്കളായ രാജമാണിക്യം, രാജമണി എന്നിവരുടെ ദുരിത ജീവിതം ‘മനോരമ’ റിപ്പോർട്ട് ചെയ്തിരുന്നു. ഇത് ശ്രദ്ധയിൽപെട്ട മന്ത്രി അടിയന്തര നടപടി സ്വീകരിക്കാൻ വനിതാ ശിശുവികസന വകുപ്പ് ഡയറക്ടർക്കു നിർദേശം നൽകുകയായിരുന്നു. 

ഇന്നലെ രാവിലെ ജില്ലാ വനിതാ ശിശു വികസന ഓഫിസർ എ. നിസ, റാന്നി അഡീഷനൽ ശിശു വികസന ഓഫിസർ സ്മിത എന്നിവരുടെ നേതൃത്വത്തിൽ ആരോഗ്യ പ്രവർത്തകർ ഊരിലെത്തിയപ്പോൾ പൊന്നമ്മയും കുടുംബവും ഏറുമാടത്തിനുള്ളിലായിരുന്നു. തുടർന്ന് ഇവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിച്ചു. ചികിത്സയ്ക്കുശേഷം പൊന്നമ്മയെയും മക്കളെയും ഗവ. മഹിളാ മന്ദിരത്തിൽ താമിസിപ്പിക്കുന്നതിനും മന്ത്രി നിർദേശം നൽകിയിരുന്നു. 

എന്നാൽ ആശുപത്രിയിലെത്തിച്ച പൊന്നമ്മയും കുടുംബവും വൈകാതെ തന്നെ മടങ്ങി. രക്തത്തിലെ കൗണ്ട് കുറയുന്നതും വിളർച്ചയുമുള്ളതിനാൽ പൊന്നമ്മയെ അഡ്മിറ്റ് ചെയ്യണമെന്ന് ഡോക്ടർ നിർദേശിച്ചെങ്കിലും ദമ്പതികൾ കൂട്ടാക്കിയില്ല. വീട്ടിലെ സാധനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിൽ എടുത്തുവച്ചിട്ട് രണ്ടു ദിവസം കഴിഞ്ഞു ആശുപത്രിയിൽ അഡ്മിറ്റാകുമെന്നാണ് ഇരുവരും പറഞ്ഞത്. സ്വന്തം ഇഷ്ടപ്രകാരമാണ് തിരികെപ്പോകുന്നതെന്ന് സമ്മതപത്രത്തിൽ ഒപ്പുവച്ചശേഷമാണ് ഇരുവരും മടങ്ങിയത്. ഇന്നലെ രാത്രിയോടെ ആംബുലൻസിൽ തിരികെ ഊരിലെത്തിച്ചു.

English Summary: Family Stay in Erumadam: Minister Veena George Intervened

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com