തിരുവനന്തപുരം∙ വയനാട്ടിൽ ഉപതിരഞ്ഞെടുപ്പ് വന്നാൽ യുഡിഎഫ് സ്ഥാനാർഥിക്കെതിരെ എൽഡിഎഫ് ഉറപ്പായും മത്സരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ആർഎസ്എസ് വിരുദ്ധ പ്രചാരണം ശക്തിപ്പെടുത്താൻ ഇടതുപക്ഷത്തെ വേണമെങ്കിൽ കോൺഗ്രസിന് പിന്തുണയ്ക്കാമെന്നും ഗോവിന്ദൻ പറഞ്ഞു.
കേന്ദ്ര സർക്കാരിന്റെ ജനാധിപത്യ വിരുദ്ധ നിലപാടിനെ എതിർക്കും. അതേ സമയം കോൺഗ്രസിന്റെ സ്ഥാനാർഥി മത്സരിക്കുമ്പോൾ എതിർ സ്ഥാനാർഥിയെയും നിർത്തും. സിപിഎം
രാഹുൽ ഗാന്ധിക്ക് കണ്ണടച്ച് പിന്തുണ നൽകിയിട്ടില്ല. കേന്ദ്ര സർക്കാരിന്റെ ജനാധിപത്യ വിരുദ്ധതയെ ആണ് എതിർത്തത്. തിരഞ്ഞെടുപ്പു വന്നാൽ അപ്പോഴും രാഹുൽ ഗാന്ധിക്കുള്ള പിന്തുണ തുടരുമെന്ന് കരുതേണ്ടതില്ല. രാഹുലിന്റെ ലോക്സഭാംഗത്വം റദ്ദാക്കിയ നടപടിയിൽ ശക്തമായ പ്രതിഷേധം സംസ്ഥാന കമ്മിറ്റിയും രേഖപ്പെടുത്തിയിട്ടുണ്ട്. ലക്ഷദ്വീപ് ലോക്സഭാംഗത്തെ അയോഗ്യനാക്കിയപ്പോഴും തെലങ്കാന മുഖ്യമന്ത്രിയുടെ മകളെ ഇഡി ചോദ്യം ചെയ്തപ്പോഴും മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്തപ്പോഴും സിപിഎം പ്രതികരിച്ചു. എന്നാൽ കോൺഗ്രസ് നേതാക്കൾക്കെതിരെ ഇത്തരം നീക്കങ്ങൾ വരുമ്പോൾ മാത്രമേ കോൺഗ്രസ് പ്രതികരിക്കാറുള്ളൂ.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വിനിയോഗം സംബന്ധിച്ച കേസ് ലോകായുക്ത ഫുൾ ബെഞ്ചിന് വിട്ടതിൽ എന്താണ് കുഴപ്പം ? ഭീഷണിക്ക് വിധേയരാകുന്നവരെ ജഡ്ജിമാർ എന്നു പറയാൻ കഴിയുമോ എന്നും പ്രതിപക്ഷ വിമർശനത്തിനു മറുപടിയായി ഗോവിന്ദൻ പറഞ്ഞു.
English Summary : Let UDF support LDF candidate in Wayanad Loksabha seat if byelection happens says MV Govindan