ADVERTISEMENT

തിരുവനന്തപുരം∙ സർക്കാരിന്റെയും ഇടതുപക്ഷത്തിന്റെയും എതിർപ്പ് അവഗണിച്ച് സാങ്കേതിക സർവകലാശാലയുടെ (കെടിയു) വൈസ് ചാൻസലർ പദവി ഏറ്റെടുത്ത ഡോ.സിസ തോമസ് അവസാന ഒരാഴ്ച അങ്ങേയറ്റം മാനസിക സംഘർഷം അനുഭവിച്ച ശേഷമാണ് വിരമിച്ചത്. സർവകലാശാലയിൽ ഇന്നലെ വരെയുള്ള മുഴുവൻ സർട്ടിഫിക്കറ്റുകളിലും ഒപ്പുവച്ച ശേഷം അവർ പടി ഇറങ്ങുകയായിരുന്നു.

പുതിയ വിസി ഇന്നു ചുമതലയേറ്റാലും ഇ സൈൻ അംഗീകരിച്ചു വരുന്നതു വരെ സർട്ടിഫിക്കറ്റ് വൈകുന്നത് ഒഴിവാക്കാനാണ് അവസാന ദിവസം വരെയുള്ള എല്ലാ സർട്ടിഫിക്കറ്റുകളിലും ഒപ്പു വച്ചത്. എതിർപ്പുകൾ പ്രതീക്ഷിച്ചു കൊണ്ടു തന്നെയാണ് 5 മാസം മുൻപ് ഡോ.സിസ വിസി സ്ഥാനം ഏറ്റെടുത്തത്. സർവകലാശാലയിലെ ഇടതുജീവനക്കാരും സിൻഡിക്കറ്റും അവരോട് സഹകരിച്ചില്ല. ഇടതുപക്ഷ വിദ്യാർഥികൾ സമര പ്രഖ്യാപനവുമായി രംഗത്തിറങ്ങി. ഡോ.സിസയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ കോടതിയിൽ നിന്ന് അനുകൂല വിധി വന്നതോടെയാണ് പലരും സഹകരിക്കാൻ നിർബന്ധിതരായത്.

കെട്ടിക്കിടന്ന സർട്ടിഫിക്കറ്റുകളിൽ എല്ലാം അവർ ഒപ്പു വച്ചു. ആദ്യ ദിവസം മാത്രം 1333 സർട്ടിഫിക്കറ്റിലാണ് ഒപ്പു വച്ചത്. സ്വന്തം താൽപര്യ പ്രകാരം ഏറ്റെടുത്ത പദവി ആയതിനാൽ എതിർപ്പുകൾ അതിജീവിച്ച ഡോ.സിസ അൽപം പോലും സംഘർഷം ഇല്ലാതെയാണ് ജോലി ചെയ്തിരുന്നത്. എന്നാൽ അവസാന ആഴ്ച ആയപ്പോൾ സ്ഥിതി മാറി. വിരമിക്കുന്നതിനു തൊട്ടു മുൻപ് അവരെ സസ്പെൻഡ് ചെയ്യാൻ സർക്കാർ ശ്രമിച്ചതോടെ മാനസികമായി തളർന്നു. ഹൈക്കോടതിയും അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലും വിധിച്ചിട്ടും സർക്കാർ അവർക്ക് നോട്ടിസ് നൽകി, പിന്നാലെ കുറ്റാരോപണ മെമ്മോയും. സർക്കാരിൽ നിന്നു കൂടുതൽ ഉപദ്രവം ഉണ്ടാകാതിരിക്കാൻ ഇനി കോടതിയെ സമീപിക്കേണ്ട സാഹചര്യത്തിലാണ് ഡോ.സിസ.

അവസാന ദിവസമായ ഇന്നലെ അവർ കെടിയുവിൽ എത്തി ഉച്ചവരെ ജോലി ചെയ്തു. തുടർന്ന് ബാർട്ടൺ ഹിൽ എൻജിനീയറിങ് കോളജിൽ എത്തി ജോലികൾ പൂർത്തിയാക്കി യാത്ര പറഞ്ഞ് ഇറങ്ങി. വീണ്ടും നാലരയ്ക്ക് കെടിയുവിൽ എത്തി ശേഷിച്ച ജോലികൾ കൂടി തീർത്ത ശേഷമാണ് വീട്ടിലേക്കു മടങ്ങിയത്. കെടിയുവിൽ അവർക്ക് യാത്രയയപ്പ് നൽകാൻ ആരും ഇല്ലായിരുന്നു. ബാർട്ടൺ ഹില്ലിൽ ചടങ്ങ് നടത്താൻ സഹപ്രവർത്തകർ തയാറായെങ്കിലും ഡോ.സിസ വിലക്കി.

എത്രയൊക്കെ പ്രശ്നങ്ങൾ വന്നാലും എല്ലാവരും എതിർത്താലും കാര്യങ്ങൾ ചെയ്യണമെന്നു വിചാരിച്ചാൽ അതിനു സാധിക്കും എന്നാണ് തന്റെ ഇതുവരെയുള്ള അനുഭവം വ്യക്തമാക്കുന്നതെന്നു ഡോ.സിസ പറഞ്ഞു.

English Summary: Sisa Thomas retirement

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com