ADVERTISEMENT

തിരുവവനന്തപുരം ∙ മന്ത്രിസഭയുടെ അംഗീകാരം ഉണ്ടെന്ന കാരണത്താൽ ചട്ടങ്ങൾ പാലിക്കാതെ ദുരിതാശ്വാസ നിധിയിൽ നിന്നു തുക അനുവദിക്കാനാവില്ലെന്നാണു ലോകായുക്തയുടെ മുന്നിലെത്തിയ ഹർജിക്കാരന്റെ വാദം. നിധിയിൽ നിന്നു പരമാവധി 3 ലക്ഷം രൂപയാണ് അനുവദിക്കാവുന്നത്. വാർഷിക വരുമാനം ഒരു ലക്ഷത്തിൽ കൂടുതൽ ഉള്ളവർക്കു സഹായം അനുവദിക്കാൻ പാടില്ല. എന്നാൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നു മന്ത്രിസഭായോഗം പണം അനുവദിച്ചത് ഇങ്ങനെ:

∙ 2017 ജൂലൈ 7: ഇടതുമുന്നണി ഘടകകക്ഷിയായ എൻസിപിയുടെ നേതാവ് അന്തരിച്ച ഉഴവൂർ വിജയന്റെ കുടുംബത്തിന് 5 ലക്ഷം രൂപയും അദ്ദേഹത്തിന്റെ മക്കളുടെ വിദ്യാഭ്യാസത്തിന് 20 ലക്ഷം രൂപയും.

∙ 2017 ഒക്ടോബർ 4: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തിൽപെട്ട് മരിച്ച പൊലീസുകാരൻ കടയ്ക്കൽ കല്ലുതേരി പത്മ വിലാസത്തിൽ പി.പ്രവീണിന്റെ കുടുംബത്തിന് 20 ലക്ഷം രൂപ.

∙ 2018 ജനുവരി 24: ചെങ്ങന്നൂർ മുൻ എംഎൽഎ കെ.കെ.രാമചന്ദ്രൻ നായരുടെ മകനും എൻജിനീയറിങ് ബിരുദധാരിയുമായ മകൻ ആർ.പ്രശാന്തിന് യോഗ്യതയ്ക്കനുസരിച്ചു ജോലി നൽകാൻ തീരുമാനിച്ചതിനു പുറമേ കുടുംബത്തിന് 8,66,000 രൂപ.

മുഖ്യമന്ത്രിയും മന്ത്രിമാരും ഉൾപ്പെടെയുള്ളവരുടെ സുരക്ഷാ സേനയിൽ ഉള്ളവർക്കു മുൻപും അപകടം ഉണ്ടായിട്ടുണ്ടെങ്കിലും ധനസഹായം നൽകിയില്ലെന്നു ഹർജിക്കാരൻ ചൂണ്ടിക്കാട്ടുന്നു. സർക്കാർ ജീവനക്കാർ മരിച്ചാൽ അവരുടെ കുടുംബത്തിനു സർക്കാർ വിവിധ ആനുകൂല്യങ്ങൾ നിയമപ്രകാരം ഉറപ്പാക്കിയിട്ടുണ്ട്. പ്രവീണിന്റെ കുടുംബാംഗങ്ങൾക്ക് അതു ലഭിച്ചിട്ടുമുണ്ട്. ചട്ടം ലംഘിച്ചാണു ദുരിതാശ്വാസ നിധിയിൽ നിന്നു തുക അനുവദിച്ചതെന്ന് ഹർജിയിൽ വിശദീകരിക്കുന്നു. 

പ്രതികൾ മുഖ്യമന്ത്രിയും മുൻ മന്ത്രിമാരും

ചട്ടങ്ങൾ ലംഘിച്ചു ദുരിതാശ്വാസ നിധിയിൽ നിന്നു പണം അനുവദിച്ചതിന് മുഖ്യമന്ത്രി പിണറായി വിജയനും അന്നത്തെ 16 മന്ത്രിമാരും ചീഫ് സെക്രട്ടറിയും കേസിൽ പ്രതികളാണ്. ഒന്നാം പിണറായി സർക്കാരാണു 3 പേർക്കും സഹായം നൽകാൻ തീരുമാനിച്ചത്. അന്നു മന്ത്രിസഭയിൽ ഉണ്ടായിരുന്നവരിൽ പിണറായി മാത്രമേ ഇപ്പോൾ അധികാര സ്ഥാനത്തുള്ളൂ. യോഗത്തിൽ പങ്കെടുക്കാത്തതിനാൽ ചിലർ കേസിൽനിന്ന് ഒഴിവായി.  

പരാതി പ്രകാരം പ്രതിസ്ഥാനത്ത് ഉണ്ടായിരുന്നവർ: മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായിരുന്ന എ.കെ.ബാലൻ, ഇ.ചന്ദ്രശേഖരൻ, കെ.ടി.ജലീൽ, കടകംപള്ളി സുരേന്ദ്രൻ, എം.എം.മണി, മാത്യു ടി.തോമസ്, ജെ.മേഴ്സിക്കുട്ടിയമ്മ, എ.സി.മൊയ്തീൻ, കെ.രാജു, രാമചന്ദ്രൻ കടന്നപ്പള്ളി, ടി.പി.രാമകൃഷ്ണൻ, സി.രവീന്ദ്രനാഥ്, കെ.കെ.ശൈലജ, ജി.സുധാകരൻ, പി.തിലോത്തമൻ, ടി.എം.തോമസ് ഐസക്, ചീഫ് സെക്രട്ടറിയായിരുന്ന ടോം ജോസ്.

English Summary: Act violated for giving money illegally

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com