ADVERTISEMENT

തിരുവനന്തപുരം ∙ കേരള സംസ്ഥാന സർവവിജ്ഞാന കോശം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഔദ്യോഗിക യുട്യൂബ് ചാനൽ ‘അറിവ്’ നിലവിൽ വന്നു. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ പരിപാടികളുടെ ഭാഗമായി നടന്ന വിജ്ഞാനോത്സവത്തിന്റെ സമാപന സമ്മേളനത്തിലാണ് മന്ത്രി പി.രാജീവ് ചാനൽ ലോഞ്ച് ചെയ്തത്. വിജ്ഞാനാധിഷ്ഠിത സമ്പദ് വ്യവസ്ഥയിലേക്കും വൈജ്ഞാനിക സമ്പത്തിലേക്കും കേരളത്തെ പരിവർത്തനപ്പെടുത്തുക എന്നുള്ളത് സർക്കാരിന്റെ പ്രഖ്യാപിത നയങ്ങളിലൊന്നാണെന്ന് മന്ത്രി രാജീവ് പറഞ്ഞു.

എൻജിനീയേഴ്സ് അസോസിയേഷൻ ഹാളിൽ നടന്ന ചടങ്ങിൽ മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിച്ചു. ക്വിസ് - രചനാ മത്സര വിജയികൾക്കുള്ള ഉപഹാരങ്ങളും മന്ത്രി വിതരണം ചെയ്തു. നമ്മുടെ വിജ്ഞാനം കയറ്റുമതി ചെയ്യാനുള്ള സാഹചര്യമുണ്ടാവണമെന്ന് ചടങ്ങിൽ വിശിഷ്ടാതിഥിയായ കുമാരനാശാൻ സ്മാരകം ചെയർമാൻ കവി മധുസൂദനൻ നായർ പറഞ്ഞു. അറിവാണ് മനുഷ്യ മനസ്സിനെ മുന്നോട്ട് നയിക്കുന്നതെന്നു സാഹിത്യകാരൻ ടി.ഡി.രാമകൃഷ്ണൻ പറഞ്ഞു. ഭാവനയുടെ ഉന്മാദ സമാനമായ തലത്തിലിരുന്ന് എഴുതിയാൽ മാത്രമേ പുതിയ തലമുറയിലെ യുവാക്കളെ ആകർഷിക്കാനും ലക്ഷ്യപ്രാപ്തിയിലെത്താനും സാധിക്കൂ എന്നും രാമകൃഷ്ണൻ വ്യക്തമാക്കി.

നമുക്കു ചുറ്റുമുള്ള വസ്തുക്കൾ എല്ലാംതന്നെ രാസ പദാർഥങ്ങളാൽ നിർമിതമാണെന്നു ഡോ. കാന എം.സുരേശൻ പറഞ്ഞു. മനുഷ്യന്റെ രാസവസ്തുക്കളോടുള്ള ഭയം ചൂഷണം ചെയ്ത് പ്രകൃതിദത്തമെന്ന പേരിൽ ഉൽപ്പന്നങ്ങൾ വിപണി കീഴടക്കുന്നു. പ്രപഞ്ചവും അതിലെ ജീവജാലങ്ങളും ഉണ്ടാക്കിയിരിക്കുന്നത് 90 മൂലകങ്ങൾ കൊണ്ടാണ്. പ്രകൃതിയിൽ കാണുന്ന ഏതൊരു വസ്തുവിനും നിറവും മണവും സ്വാദും നൽകുന്നത് രാസവസ്തുക്കളാണ്. രാസ പദാർഥങ്ങളില്ലാതെ നമുക്ക് ജീവിതം അസാധ്യമാണ്. ഏതെങ്കിലും ഒരു വസ്തു കെമിക്കൽ ഇല്ലാതെ ഉണ്ടാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

പത്മശ്രീ ജേതാവ് ചെറുവയൽ രാമന്റെ സന്ദേശവും ഹ്രസ്വ വിഡിയോയും പ്രദർശിപ്പിച്ചു. നാഞ്ചിയമ്മയും സംഘവും അവതരിപ്പിച്ച ഇരുള നൃത്തവും റിജോയുടെ ഹാസ്യപരിപാടിയും മിഴിവേകിയ കലാ സന്ധ്യയോടെ വജ്രജൂബിലി ആഘോഷങ്ങൾക്ക് തിരശ്ശീല വീണു. ദേശീയ ചലച്ചിത്രഗാന പുരസ്കാര ജേതാവായ നാഞ്ചിയമ്മയെ ആദരിച്ചു. സർവ വിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. മ്യൂസ് മേരി ജോർജ് സ്വാഗതവും എസ്ഐഇപി അസിസ്റ്റന്റ് എഡിറ്റർ ആർ.അനിരുദ്ധൻ നന്ദിയും പറഞ്ഞു.

English Summary: Kerala Sarvavijnanakosham's Youtube channel Arivu launched

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com