ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്തു 3000 ചതുരശ്ര അടി വരെയുള്ള വീടുകളുടെ നിർമാണത്തിനു മണ്ണു മാറ്റാൻ അനുമതി നൽകാനുള്ള അധികാരം ഇനി തദ്ദേശ സ്ഥാപനങ്ങൾക്ക്. മൈനിങ് ആൻഡ് ജിയോളജി വകുപ്പിനായിരുന്നു നിലവിലെ ചുമതല.  2015ലെ കേരള മൈനർ മിനറൽസ് കൺസഷൻ ചട്ടങ്ങളിലെ 5 വിഭാഗങ്ങളിൽ കൊണ്ടു വന്ന ഭേദഗതിയുടെ ഭാഗമായാണ് അധികാരം തദ്ദേശ സ്ഥാപനങ്ങൾക്കു കൈമാറിയതെന്നു വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. 

മണ്ണ്, കരിങ്കല്ല് എന്നിവ ഉൾപ്പെടെയുള്ള ചെറുകിട ധാതുക്കൾ മാറ്റുമ്പോൾ സർക്കാരിനു റോയൽറ്റി ഇനത്തിൽ അടയ്ക്കേണ്ട ഫീസ് രണ്ടു മടങ്ങായി വർധിപ്പിച്ചു. ഇതു പ്രകാരം മണ്ണിന് (ടണ്ണിന്) 20 രൂപയായിരുന്ന റോയൽറ്റി ഇനി മുതൽ 40 രൂപയാകും.  കരിങ്കല്ലിനു (ടണ്ണിന്) 24 രൂപയായിരുന്നതു 48 രൂപയാകും. അനധികൃത ഖനനം നടത്തി കടത്തിയ ധാതുവിന്റെ വില വിപണി വിലയുടെ നാലു മടങ്ങായി ഉയർത്തി. പുതിയ നിയമ ഭേദഗതിയും റോയൽറ്റിയും ഇന്നു നിലവിൽ വരും. 

കേരള മിനറൽസ് ചട്ടങ്ങളിലും ഭേദഗതികൾ കൊണ്ടു വന്നിട്ടുണ്ട്. മൂല്യവർധിത ഉൽപന്നങ്ങളാക്കി ധാതു വിപണനം ചെയ്യുന്നതിന് ഇനി അധിക ഫീസ് ഈടാക്കും.  ധാതു സംഭരിച്ചു വിൽക്കുന്ന ഡീലർ മറ്റൊരു ഡീലർ‍ക്കു വിൽക്കാൻ പാടില്ലെന്ന വ്യവസ്ഥയിൽ ഇളവ് അനുവദിക്കും. ക്രഷർ യൂണിറ്റുകൾക്കു ഡീലേഴ്സ് ലൈസൻസ് നിർബന്ധമാക്കും. 

ഗാർഹിക ആവശ്യത്തിനും മറ്റും 150 ടണ്ണിനു താഴെയുള്ള ധാതു പുറത്തേക്കു കൊണ്ടു പോകുന്നതിനു പ്രത്യേക അനുമതി നൽകും. മണ്ണു പുറത്തേക്കു കൊണ്ടു പോകാതെ സ്ഥലം നിരപ്പാ‍ക്കുന്നതു വകുപ്പിനെ മുൻകൂട്ടി അറിയിക്കണം. 

പാറ, മണൽ, ഗ്രാനൈറ്റ്, മറ്റു ധാതുക്കൾ എന്നിവയുടെ അളവു കണക്കാക്കൽ, റോയൽറ്റി പരിഷ്കരണം തുടങ്ങിയവ ഉൾപ്പെടുന്ന നിർദേശം ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗത്തിൽ മന്ത്രി പി.രാജീവ് പരിഗണനയ്ക്കു കൊണ്ടു വന്നെങ്കിലും മന്ത്രിമാർക്കു പഠിക്കാൻ സമയം ലഭിച്ചിരുന്നില്ല.  വിവാദ വിഷയമായതിനാൽ വിശദ പഠനത്തിനു ശേഷം അനുമതി നൽകിയാൽ മതിയെന്നു ചില മന്ത്രിമാർ അഭിപ്രായപ്പെട്ടു. നാളെ മുതൽ നടപ്പാക്കേണ്ടതിനാൽ ഇതേക്കുറിച്ചു പഠിക്കാൻ വ്യവസായ, റവന്യു, ധന മന്ത്രിമാർ അടങ്ങുന്ന ഉപസമിതിയെ ചുമതലപ്പെടുത്തുകയായിരുന്നു.

English Summary : Panchayaths to give approval for moving sand

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com