ADVERTISEMENT

കണ്ണൂർ ∙ സ്വപ്ന സുരേഷിനും വിജേഷ് പിള്ളയ്ക്കും എതിരെ സിപിഎം തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ.സന്തോഷ് നൽകിയ പരാതിയിൽ പ്രത്യേക അന്വേഷണ സംഘം വിജേഷ് പിള്ളയെ ചോദ്യം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരായ ആരോപണങ്ങൾ പിൻവലിക്കാൻ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ 30 കോടി വാഗ്ദാനം ചെയ്തുവെന്ന് വിജേഷ് പിള്ള തന്നോട് പറഞ്ഞതായി സ്വപ്ന സുരേഷ് നടത്തിയ ഫെയ്സ്ബുക് വെളിപ്പെടുത്തലിനെതിരെയാണു കെ.സന്തോഷ് പരാതി നൽകിയത്.

എന്നാൽ ഇത്തരമൊരു ആരോപണത്തെ കുറിച്ച് തനിക്ക് അറിയില്ലെന്ന് വിജേഷ് പിള്ള നേരത്തേ നൽകിയ മൊഴിയിൽ തന്നെ ഉറച്ചു നിന്നതായാണു സൂചന. എം.വി.ഗോവിന്ദന്റെ ദൂതനായി താൻ ചെന്നിട്ടില്ലെന്നും സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന താൻ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കാണ് സ്വപ്നയെ ഹോട്ടൽ മുറിയി‍ൽവച്ച് കണ്ടതെന്നും ദൃശ്യങ്ങൾ ഹോട്ടലിൽ നിന്ന് എടുത്ത് ആർക്ക് വേണമെങ്കിലും പരിശോധിക്കാമെന്നും വിജേഷ് മൊഴി നൽകി.

സ്വപ്നയുടെ അടിസ്ഥാന രഹിതമായ ആരോപണത്തിനെതിരെ താൻ ഡിജിപിക്ക് നേരത്തേ തന്നെ പരാതി നൽകിയിരുന്നുവെന്നും മാനനഷ്ട കേസ് ഫയൽ ചെയ്തതായും വിജേഷ് പിള്ള പറഞ്ഞിരുന്നു. സ്വപ്നയെയും അന്വേഷണ സംഘം ചോദ്യം ചെയ്യും. സംഘത്തിലെ ഉദ്യോഗസ്ഥരായ കണ്ണൂർ എസിപി രത്നകുമാർ, തളിപ്പറമ്പ് ഡിവൈഎസ്പി എം.പി.വിനോദ് എന്നിവർ ഇന്നലെ 4 മണിക്കൂറോളമാണ് വിജേഷ് പിള്ളയെ ചോദ്യംചെയ്തത്.

∙ വിജേഷ് മറുപടി നൽകി

തളിപ്പറമ്പ് ∙ മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങൾ പിൻവലിക്കാൻ 30 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന ആരോപണത്തിൽ എം.വി.ഗോവിന്ദൻ നൽകിയ മാനനഷ്ടം തേടിയുള്ള വക്കിൽ നോട്ടിസിന് വിജേഷ് പിള്ള മറുപടി നൽകി. എം.വി.ഗോവിന്ദനെയോ സ്വപ്ന സുരേഷ് നടത്തിയ ആരോപണങ്ങളെ കുറിച്ചോ തനിക്ക് അറിയില്ലെന്നാണ് വിജേഷ് പിള്ള മറുപടി നൽകിയത്. സ്വപ്ന സുരേഷ് നടത്തിയ ആരോപണങ്ങൾ മാത്രമാണ് അവയെന്നും തനിക്ക് അതിനെ കുറിച്ച് യാതൊന്നും അറിയില്ലെന്നും വിജേഷ് പിള്ള മറുപടിയിൽ പറയുന്നു. എന്നാൽ സ്വപ്ന സുരേഷിന്റെ മറുപടി ഇതുവരെ എംവി.ഗോവിന്ദന്റെ അഭിഭാഷകനായ നിക്കോളാസ് ജോസഫിന് ലഭിച്ചിട്ടില്ല.

English Summary: Police Records Vijesh Pillai's Statement

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com