ADVERTISEMENT

കോഴിക്കോട്∙ കെഎസ്ആർടിസി ടെർമിനലിന്റെ ഗുരുതര ബലക്ഷയം സംബന്ധിച്ച് മദ്രാസ് ഐഐടി റിപ്പോർട്ട് സർക്കാരിനു കൈമാറി രണ്ടര മാസത്തിനു ശേഷം ബലപ്പെടുത്തൽ ജോലികൾക്കു വേണ്ടിയുള്ള ടെൻഡർ ക്ഷണിച്ചു. നികുതി ഇല്ലാതെ 29.914 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ജോലികൾക്ക് ടെൻഡർ സമർപ്പിക്കാനുള്ള അവസാന തീയതി അടുത്ത 20 ആണ്. 24ന് തുറക്കും.

ഒൻപത് മാസത്തിനുള്ളിൽ പണികൾ പൂർത്തിയാക്കണം. ഐഐടി മദ്രാസ് അംഗീകരിച്ചിരിക്കുന്ന കരാറുകാർക്ക് മാത്രമേ ടെൻഡറിൽ പങ്കെടുക്കാൻ സാധിക്കൂ. ഐഐടി രൂപരേഖ പ്രകാരം ഓരോ നിലയിലും ബലപ്പെടുത്തേണ്ട ബീമുകളുടെയും തൂണുകളുടെയും വിവരങ്ങൾ ടെൻഡറിനൊപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

80% ബീമുകളും 98% തൂണുകളും 18% സ്ലാബുകളും ബലപ്പെടുത്തണമെന്നാണ് ഐഐടി നിഗമനം. കെട്ടിടത്തിലെ പിഴവുകൾക്ക് ആർക്കിടെക്ടിൽ നിന്ന് പിഴ ഈടാക്കി കേസുമായി മുന്നോട്ടു പോകണമെന്ന് ഐഐടി റിപ്പോർട്ടിൽ ശുപാർശ ഉണ്ടായിരുന്നെങ്കിലും അതിനുള്ള നടപടികൾ ഒന്നും തുടങ്ങിയിട്ടില്ല.

പണി നടക്കുമ്പോൾ രണ്ടു മാസത്തേക്ക് കെഎസ്ആർടിസി സ്റ്റാൻഡ് ഇവിടെ നിന്ന് മാറ്റേണ്ടി വരും. 1 മുതൽ 3 വരെയുള്ള നിലകളിലെ പണികൾ 3 മാസത്തിനുള്ളിൽ പൂർത്തിയാക്കി ഷോപ്പിങ് കോംപ്ലക്സ് പ്രവർത്തനം ആരംഭിക്കാം.75 കോടി രൂപ ചെലവഴിച്ചാണ് കെഎസ്ആർടിസി മാവൂർ റോഡ് ടെർമിനൽ 2015 ൽ പൂർത്തിയാക്കിയത്. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുമ്പോൾ നികുതി ഉൾപ്പെടെ മൊത്തം ചെലവ് 110 കോടി രൂപയാവുമെന്നാണ് കണക്കാക്കുന്നത്.

English Summary: Tenders Has Invited for Kozhikode KSRTC Terminal Strengthening

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com