ADVERTISEMENT

കോഴിക്കോട്∙ ലോകത്തെ ഏറ്റവും മികച്ച ജൈവവൈവിധ്യ മേഖലകളിൽ ഒന്നായ പശ്ചിമഘട്ട മലനിരകളിലെ ജീവജാലങ്ങൾക്കും പ്രകൃതിക്കും അധിനിവേശ സസ്യങ്ങൾ കടുത്ത ഭീഷണി ഉയർത്തുന്നതായി ദേശീയ കടുവാ സെൻസസ് റിപ്പോർട്ട്. മേഖലയിലെ അപൂർവ ജീവജാലങ്ങൾക്കും സസ്യങ്ങൾക്കും മണ്ണിനും ഭീഷണി ഉയർത്തുന്നത് മഞ്ഞക്കൊന്ന, ലെന്റാന തുടങ്ങിയ വിദേശ സസ്യങ്ങളാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. 2018ൽ 981 കടുവകളെ പശ്ചിമഘട്ട മേഖലയിൽ കണ്ടെത്തിയിരുന്നെങ്കിൽ 2022ൽ ഇത് 824 ആയി കുറഞ്ഞതിനു ഒരു കാരണവും ഇതു തന്നെയാകാം എന്ന നിഗമനത്തിലാണ് അധികൃതർ. 

പെരിയാർ, പറമ്പിക്കുളം  ഉൾപ്പെടെ സംരക്ഷിത സങ്കേതങ്ങള‍ിൽ കടുവകൾക്ക് വലിയ ഭീഷണി നേരിട്ടിട്ടില്ലെങ്കിലും വയനാട്, ബിലിഗിരി രംഗസ്വാമി ടെംപിൾ ടൈഗർ റിസർവ് (ബിആർടി) ഗോവ–കർണാടക അതിർത്തി വനങ്ങൾ, മൂകാംബിക– സിർസി, ആനമലൈ– പറമ്പിക്കുളം അതിർത്തി വനങ്ങൾ എന്നിവിടങ്ങളിൽ കടുവകളുടെ എണ്ണം കുറയുകയാണ്. 

വനത്തിന് ഉൾക്കൊള്ളാൻ സാധിക്കുന്നതിലും കടുവകൾ വയനാട്ടിൽ ഉള്ളതുകൊണ്ടാണ് തുടർച്ചയായി കടുവകൾ ജനവാസ േമഖലയിൽ എത്തുന്നത് എന്ന വാദം ശക്തമാവുന്നതിനിടയിലാണ് സെൻസസ് റിപ്പോർട്ട് പുറത്തുവരുന്നത്. 

2018ലെ സെൻസസിൽ വയനാട്ടിൽ 80–90 കടുവകൾ ഉണ്ടെന്നായിരുന്നു ഔദ്യോഗിക കണക്ക്. കഴി‍ഞ്ഞ വർഷം 157 കടുവകളായി വർധിച്ചു എന്നാണ് വിവരം. പുതിയ സെൻസസിൽ ഇത് 135–140 ആയി കുറഞ്ഞെന്നാണ് സൂചന. 

വയനാട് സങ്കേതം ഉൾപ്പെടുന്ന മേഖലയിലാണ് മഞ്ഞക്കൊന്നയുടെ ശല്യം കൂടുതൽ. വയനാട് വൈൽഡ് ലൈഫ് ഡിവിഷനിൽ 12,300 ഹെക്ടർ പ്രദേശത്ത് മഞ്ഞക്കൊന്ന വ്യാപിച്ചു കഴിഞ്ഞു. ശരീരത്തു പതിച്ചാൽ ചൊറിച്ചിൽ ഉണ്ടാക്കുന്ന കറയാണ് സസ്യത്തിന്. ചുറ്റുവട്ടത്തു സ്വാഭാവികമായ പുൽവളർച്ച ഇല്ലാതാവുകയും ചെയ്യും. തീറ്റ ഇല്ലാതാവുന്നതോടെ മാനും കാട്ടുപോത്തും ഉൾപ്പെടെയുള്ളവ നാട്ടിലേക്ക് ഇറങ്ങാനും ഇതിനു പിന്നാലെ പുലിയും കടുവയും കാടിറങ്ങാനും സാധ്യതയുണ്ടെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടിയത്. 

മഞ്ഞക്കൊന്ന ഉന്മൂലനമാണ് വനം വകുപ്പ് നേരിടുന്ന പ്രധാന വെല്ലുവിളി. ചുരുങ്ങിയ കാലത്തിനുള്ളിൽ വലുപ്പം വയ്ക്കുകയും കാറ്റത്ത് പൊട്ടി വീഴുന്ന വിത്ത് മുളച്ച് പ്രദേശം മുഴുവൻ വ്യാപിക്കുകയും ചെയ്യുന്നതാണ് സെന്ന. വെട്ടിക്കളഞ്ഞാലും പിന്നെയും മുളച്ചു വരും. മുത്തങ്ങ, കുറിച്യാട് റേഞ്ചുകളിൽ മരത്തിന്റെ തൊലി ചെത്തിക്കളഞ്ഞ് നശിപ്പിക്കാൻ പദ്ധതി തയാറാക്കിയെങ്കിലും അതും പരാജയപ്പെടുന്നതായാണ് വിവരം. 

 

English Summary: Invasive species threatens wildlife habitats of Western Ghats

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com