ADVERTISEMENT

തിരുവനന്തപുരം∙ ആശാ പ്രവർത്തകരെ 62 വയസ്സിൽ ആനുകൂല്യങ്ങളൊന്നും നൽകാതെ പിരിച്ചുവിടാൻ തീരുമാനിച്ചത് ഇവരുടെ  സേവനവുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ പരിഷ്കരിക്കാൻ നിയോഗിച്ച സ്റ്റേറ്റ് മെന്ററിങ് ഗ്രൂപ്പിന്റെ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ. മറ്റു ജോലിക‌ളൊന്നും ചെയ്യാൻ പാടില്ലെന്നു നിർദേശിക്കുമ്പോഴും ഇവരുടെ തുച്ഛമായ വേതനം (പ്രതിമാസ ഓണറേറിയം 6000 രൂപ) കാലോചിതമായി പരിഷ്കരിക്കാൻ നടപടിയുണ്ടായില്ല. സേവന–വേതന വ്യവസ്ഥകളില്ലാതെ മാസത്തിൽ മുഴുവൻ ദിവസവും ജോലി ചെയ്യേണ്ടി വരുന്നവർക്ക് ന്യായമായ അവധി സംബന്ധിച്ചു പോലും നിർദേശങ്ങളും തീരുമാനവുമില്ല. 

ദേശീയ ആരോഗ്യ ദൗത്യം (എൻഎച്ച്എം) സ്റ്റേറ്റ് പ്രോഗ്രാം മാനേജർ അധ്യക്ഷനായ ഗ്രൂപ്പാണ് കരട് നിർദേശങ്ങൾ നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ മിഷൻ ഡയറക്ടർ തയാറാക്കിയ മാർഗ നിർദേശങ്ങൾ സർക്കാർ അതേപടി അംഗീകരിച്ച് ഉത്തരവിറക്കുകയായിരുന്നു. ഇതിനു മുന്നോടിയായി ആരോഗ്യമന്ത്രി ആശമാരുടെ സംഘടനകളുമായി ചർച്ച നടത്തിയിരുന്നെങ്കിലും അവർ മുന്നോട്ടുവച്ച ന്യായമായ ആവശ്യങ്ങളിലൊന്നും അനുകൂല തീരുമാനം ഉണ്ടായില്ല. 

രോഗം, ചികിത്സ തുടങ്ങിയ ഒഴിച്ചുകൂടാനാകാത്ത സാഹചര്യത്തിൽ പരമാവധി 2 മാസവും ആദ്യത്തെ 2 പ്രസവങ്ങൾക്ക് 6 മാസവും  ഓണറേറിയത്തോടു കൂടി ജോലിയിൽ നിന്നു മാറി നിൽക്കാമെന്നതു മാത്രമാണ് പുതിയ സർക്കാർ ഉത്തരവിൽ ആശമാർക്ക് ആശ്വാസമായുള്ള ആനുകൂല്യങ്ങൾ. 

മറ്റു പരിഷ്കാരങ്ങൾ ഇങ്ങനെ

∙ ഓരോ തദ്ദേശ വാർഡിലേക്കും തദ്ദേശ സ്വയംഭരണ അധ്യക്ഷനും വാർഡ് അംഗവും ബന്ധപ്പെട്ട ആരോഗ്യ സ്ഥാപന മേധാവിയും ഉൾപ്പെടുന്ന അഞ്ചംഗ സമിതിയാകും പുതിയ ആശമാരെ തിരഞ്ഞെടുക്കുക. 

25–45 പ്രായപരിധിയിലുള്ള വിവാഹിതരും 10–ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ളവരുമായിരിക്കണം. അതേ വാർഡിൽ യോഗ്യരായവർ ഇല്ലെങ്കിൽ മാത്രം മറ്റു വാർഡിലുള്ളവരെ പരിഗണിക്കാം. 

∙ തദ്ദേശ സ്ഥാപനങ്ങളിൽ അധ്യക്ഷ, ഉപാധ്യക്ഷ, സ്ഥിരം സമിതി അധ്യക്ഷ പദവികൾ വഹിക്കുന്ന ആശമാർ ആ കാലയളവിൽ ആശ പ്രവർത്തനങ്ങളിൽ നിന്നു മാറിനിൽക്കണം. ഈ ഒഴിവുകളിൽ താൽക്കാലികമായി പുതിയ ആശമാരെ നിയമിക്കാം. 

∙ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി സ്ഥിരമായോ താൽക്കാലികമായോ മറ്റു ജോലി ലഭിക്കുന്നവർ അതിൽ പ്രവേശിക്കും മുൻപ് ആശ പ്രവർത്തനത്തിൽ നിന്നു സ്വമേധയാ വിടുതൽ നേടണം. ആ നിയമനം അവസാനിപ്പിച്ചു തിരികെ വരുന്നവർക്ക് ഇതേ വാർഡിൽ വരുന്ന ആശ ഒഴിവിലേക്കു മുൻഗണന ലഭിക്കും. 

∙ ആശ പ്രവർത്തകർ മറ്റു മുഴുവൻ സമയ ജോലികളിലേർപ്പെടാൻ പാടില്ല. മറ്റു ജോലി ചെയ്യുന്നുണ്ടെങ്കിൽ ഒരു മാസത്തെ നോട്ടിസ് നൽകി സേവനത്തിൽ നിന്നു വിടുതൽ നേടണം. 

∙ ആശമാരുടെ സേവനം അവസാനിപ്പിക്കുന്നതുമായും പ്രവർത്തന വാർഡ് മാറ്റുന്നതുമായും ബന്ധപ്പെട്ട പരാതികൾ തീർപ്പാക്കാൻ തദ്ദേശ സ്ഥാപന അധ്യക്ഷൻ അടക്കമുള്ള 7 അംഗ പ്രാദേശിക പ്രശ്ന പരിഹാര കമ്മിറ്റിയും അവിടെ തീർപ്പാക്കാനാകാത്ത പരാതികൾ പരിഹരിക്കാൻ ജില്ലാ, സംസ്ഥാന തല അപ്‌ലറ്റ് കമ്മിറ്റികളും രൂപീകരിക്കും.

English Summary: Asha workers retirement without giving benefits

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com