ADVERTISEMENT

തിരുവനന്തപുരം ∙ വാർധക്യ, വിധവ, ഭിന്നശേഷി പെൻഷനുകളുടെ കേന്ദ്രവിഹിതം സംസ്ഥാന സർക്കാർ വഴി നൽകുന്നത് കേന്ദ്രം നിർത്തലാക്കി. പകരം കേന്ദ്രവിഹിതം കേന്ദ്ര സർക്കാർ നേരിട്ട് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്കു നൽകാൻ തീരുമാനിച്ചു. കേന്ദ്രം നൽകുന്ന പണത്തിന്റെ നേട്ടം കൂടി സംസ്ഥാനം എടുക്കേണ്ട എന്ന രാഷ്ട്രീയ തീരുമാനത്തിന്റെ ഭാഗമായാണ് പരിഷ്കാരം. എന്നാൽ, പെൻഷൻ വിതരണത്തിനായി കേന്ദ്രം നൽകുന്നത് തുച്ഛമായ വിഹിതമാണെന്നു ജനങ്ങൾക്കു ബോധ്യപ്പെടാൻ ഇൗ പരിഷ്കാരം ഉപകരിക്കുമെന്ന നിലപാടാണ് സംസ്ഥാനത്തിന്.

പുതിയ സാമ്പത്തിക വർഷാരംഭമായ ഇൗ മാസം മുതലാണു കേന്ദ്രം പരിഷ്കാരം നടപ്പാക്കിയത്. ഇന്നലെ സംസ്ഥാന സർക്കാർ 2 മാസത്തെ ക്ഷേമ പെൻഷൻ തുകയായ 3200 രൂപ ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്കു കൈമാറി. എന്നാൽ വാർധക്യ, വിധവ, ഭിന്നശേഷി പെൻഷനുകൾ വാങ്ങുന്ന 4.7 ലക്ഷം പേർക്ക് കേന്ദ്ര വിഹിതം കുറച്ചുള്ള തുകയാണു ലഭിച്ചത്. ഇതെക്കുറിച്ചു പരാതിപ്പെട്ടപ്പോൾ കേന്ദ്ര വിഹിതം പിന്നീട് എത്തുമെന്നാണ് അറിയിപ്പു ലഭിച്ചത്. പണം കൈമാറുന്നതിനു മുന്നോടിയായി ഒരു രൂപ നിക്ഷേപിച്ചു കൊണ്ടു പരീക്ഷണം നടത്തിയിരുന്നെങ്കിലും പെൻഷൻ തുക അക്കൗണ്ടിൽ നിക്ഷേപിക്കാനുള്ള ശ്രമം പാളുകയായിരുന്നു. കേന്ദ്ര വിഹിതമായ 200 രൂപ മുതൽ 500 രൂപ വരെയാണു പലർക്കും കിട്ടാനുള്ളത്. തകരാർ പരിഹരിച്ച് ഉടൻ കേന്ദ്രവിഹിതം അക്കൗണ്ടിൽ നിക്ഷേപിക്കുമെന്നാണ് അധികൃതർ വിശദീകരിക്കുന്നത്.

സംസ്ഥാനത്ത് ആകെ അരക്കോടിയോളം പേർ ക്ഷേമ പെൻഷൻ കൈപ്പറ്റുമ്പോൾ കേന്ദ്രത്തിൽ നിന്നുള്ള വിഹിതം കൂട്ടിച്ചേർത്ത് പെൻഷൻ നൽകുന്നത് 4.7 ലക്ഷം പേർക്കാണ്. മുൻപ് എല്ലാവർക്കും 1600 രൂപ വീതം കേരളം നൽകിയ ശേഷം പിന്നീട് കേന്ദ്രത്തിൽനിന്നു വിഹിതം വാങ്ങുകയാണു ചെയ്തിരുന്നത്. എന്നാൽ, ഇനി കേന്ദ്രവും കേരളവും വെവ്വേറെ പണം നിക്ഷപിക്കുന്നതോടെ ഒറ്റയടിക്ക് 1600 രൂപ കിട്ടില്ല. കേരളം രണ്ടോ മൂന്നോ മാസം കൂടുമ്പോൾ‌ ഒരുമിച്ചാണ് ഇപ്പോൾ പെൻഷൻ വിതരണം ചെയ്യുന്നത്. കേന്ദ്രം പ്രതിമാസം വിതരണം ചെയ്യുമെന്നാണ് ലഭിക്കുന്ന സൂചനകൾ. 

അതേസമയം, ക്ഷേമ പെൻഷൻ വിതരണത്തിനുള്ള പണം ബാങ്കുകളിൽ എത്തിയെങ്കിലും ട്രഷറികളിൽ എത്തിയില്ല. സർക്കാർ ഇന്ന് പണം അനുവദിച്ചില്ലെങ്കിൽ വിഷുവിന് മുൻപ് പെൻഷൻ വിതരണം നടക്കില്ല. സഹകരണ ബാങ്കുകൾ വഴിയാണ് നേരിട്ടു പെൻഷൻ വാങ്ങുന്നവർക്കുള്ള തുക വീട്ടിലെത്തിക്കുന്നത്. ട്രഷറികൾ വഴിയാണ് സഹകരണ ബാങ്കുകൾക്ക് സർക്കാർ പണം കൈമാറുന്നത്. മറ്റു ബാങ്കുകൾ വഴി പെൻഷൻ വാങ്ങുന്നവർക്ക് ഇൗ തടസ്സമില്ല.

English Summary : Welfare pension union share will get direct to bank account

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com