കേസ് ഒത്തുതീർപ്പാക്കാൻ 5 ലക്ഷം: തെളിവ് ലഭിച്ചിട്ടില്ലെന്ന് പൊലീസ്
Mail This Article
കൊച്ചി ∙ അഡ്വ. സൈബി ജോസ് കിടങ്ങൂർ കേസ് ഒത്തുതീർപ്പാക്കാൻ 5 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്നാരോപിച്ച് ചേരാനല്ലൂർ പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത കേസിൽ ഇതുവരെ ഉറപ്പുളള തെളിവൊന്നും ലഭിച്ചിട്ടില്ലെന്നു പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു.
കേസ് റദ്ദാക്കാൻ അഡ്വ. സൈബി ജോസ് കിടങ്ങൂർ നൽകിയ ഹർജിയിൽ സിംഗിൾ ബെഞ്ച് നേരത്തെ പൊലീസിൽനിന്ന് റിപ്പോർട്ട് തേടിയിരുന്നു.തുടർന്നു ചേരാനെല്ലൂർ എസ്ഐ കെ.എക്സ്. തോമസാണ് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയത്. കേസ് വിശദമായി അന്വേഷിക്കുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി.
ഹൈക്കോടതി ജഡ്ജിമാർക്കു കൈക്കൂലി കൊടുക്കണമെന്നു തെറ്റിദ്ധരിപ്പിച്ചു കക്ഷികളിൽനിന്നു നിന്നു പണം വാങ്ങിയെന്ന കേസിലും അന്വേഷണം നേരിടുന്ന സൈബിക്ക് എതിരെ കഴിഞ്ഞ മാസം മൂന്നിനാണു ചേരാനെല്ലൂർ പൊലീസ് കേസെടുത്തത്.
ഭാര്യ നൽകിയ കേസ് ഒത്തുതീർപ്പാക്കാനായി ഭാര്യയുടെ അഭിഭാഷകനായിരുന്ന സൈബി പണം വാങ്ങിയെങ്കിലും വഞ്ചിച്ചെന്നാണു കോതമംഗലം സ്വദേശിയുടെ പരാതി. 2013 ഡിസംബർ 15നു പണം നൽകിയെന്നാണു പരാതിയിൽ പറയുന്നത്.
English Summary: No evidence against Saiby Jose Kidangoor says police