ADVERTISEMENT

തിരുവനന്തപുരം ∙ പത്തു വർഷത്തിനിടെ റോഡ്, ജംക്‌ഷൻ വികസനം നടന്ന പ്രദേശങ്ങളിൽ നിർമിച്ച വീടുകൾ ഉൾപ്പെടെയുള്ള പുതിയ കെട്ടിടങ്ങൾക്കു കൂടിയ വസ്തു (കെട്ടിട) നികുതി ഈടാക്കും. വാണിജ്യ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ വന്ന പ്രദേശങ്ങളിലും  നികുതി ഉയർന്നതാകും. അടിസ്ഥാന നിരക്കിൽ നിന്ന് 30% വരെയാകും വർധന. വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ പ്രദേശങ്ങളെ പ്രഥമ, ദ്വിതീയ, ത്രിതീയ മേഖലകളായി തിരിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്കു സർക്കാർ നിർദേശം നൽകി. ഓരോ തദ്ദേശ സ്ഥാപനത്തിലും ഓരോ മേഖലയിലും വ്യത്യസ്ത നികുതി നിരക്കുകളായിരിക്കും. 

കെട്ടിടങ്ങളുടെ ഉപയോഗത്തിനും വിസ്തീർണത്തിനും അനുസരിച്ച് അടിസ്ഥാന നികുതിയുടെ കൂടിയതും കുറഞ്ഞതുമായ നിരക്കുകൾ ഏപ്രിൽ മുതൽ സർക്കാർ കൂട്ടി നിശ്ചയിച്ചിരുന്നു. 12 വർഷത്തിനു ശേഷമാണു പഞ്ചായത്തുകൾ, നഗരസഭകൾ, കോർപറേഷനുകൾ എന്നിങ്ങനെ തരംതിരിച്ച് അടിസ്ഥാന നിരക്കുകൾ പരിഷ്കരിച്ചത്. ഇതിനു പുറമേയാണു മേഖലകളുടെ അടിസ്ഥാനത്തിൽ വരുന്ന അധിക വർധന.

സർക്കാർ, അർധ സർക്കാർ ഓഫിസുകൾ, വ്യാപാര– വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മാർക്കറ്റ്, ബസ് സ്റ്റാൻഡ്, ആശുപത്രി എന്നിവ കൂടുതലായി സ്ഥിതി ചെയ്യുന്ന പ്രദേശങ്ങൾ അല്ലെങ്കിൽ വികസിതമായ പ്രദേശങ്ങളാണു പ്രഥമ മേഖലകൾ. ഇവയ്ക്കു ചുറ്റുമുള്ള വികസന സാധ്യത ഉള്ള പ്രദേശങ്ങളാണു ദ്വിതീയ മേഖല. ഈ രണ്ടു മേഖലകളിൽ ഉൾപ്പെടാത്തതും താരതമ്യേന വികസനം കുറഞ്ഞതുമായ പ്രദേശങ്ങളാകും ത്രിതീയ മേഖലയിൽ. 

 മേഖലകളുടെ തരംതിരിവും അതിർത്തികളും തദ്ദേശ സ്ഥാപന ഭരണസമിതികൾ ചേർന്നു താൽക്കാലികമായി നിശ്ചയിച്ചു പൊതുജനങ്ങളിൽ നിന്ന് ആക്ഷേപങ്ങളും അഭിപ്രായങ്ങളും ക്ഷണിച്ചു നോട്ടിസ് പ്രസിദ്ധീകരിക്കും. പ്രഥമ മേഖലകൾ ഒഴിവാക്കാൻ തദ്ദേശ സ്ഥാപനങ്ങൾ കാര്യകാരണ സഹിതം അപേക്ഷ നൽകി സർക്കാരിന്റെ മുൻകൂട്ടി അനുമതി വാങ്ങണം. ദ്വിതീയ മേഖലകളെ ഒരു തരത്തിലും ഒഴിവാക്കാനാകില്ല. മേഖലകളുടെ തരംതിരിവ് തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് അടിസ്ഥാനത്തിൽ ആയിരിക്കണമെന്നു നിർബന്ധമില്ല. നോട്ടിസ് നൽകി 30 ദിവസത്തിനകം ലഭിക്കുന്ന ആക്ഷേപങ്ങളും നിർദേശങ്ങളും തദ്ദേശ സ്ഥാപനങ്ങൾ പരിശോധിച്ചു 15 ദിവസത്തിനകം ഉചിതമായ ഭേദഗതി വരുത്തി മേഖലകൾ അന്തിമമായി നിശ്ചയിച്ചു പ്രസിദ്ധീകരിക്കണമെന്നാണു വസ്തുനികുതി ചട്ടപ്രകാരം തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ തദ്ദേശ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്. 

വർധന ഇങ്ങനെ 

പഞ്ചായത്തിൽ 6 മുതൽ 10 രൂപ വരെയാണു 300 ചതുരശ്ര മീറ്റർ (3230) വരെ ഉള്ള കെട്ടിടത്തിനു പുതുക്കിയ അടിസ്ഥാന വാർഷിക വസ്തു നികുതി. ഇതു 10 രൂപയാണെന്നു പഞ്ചായത്ത് നിശ്ചയിച്ചാൽ 112 ചതുരശ്ര മീറ്റർ (1200 ചതുരശ്ര അടി) വിസ്തീർണമുള്ള പുതിയ വീടിന് 1120 രൂപയാകും അടിസ്ഥാന നികുതി. 

നാഷനൽ ഹൈവേ, ജില്ലാ, ഒന്നാംതരം എന്നിങ്ങനെ പ്രധാന റോഡിന് സമീപമാണെങ്കിൽ 30% വരെ വീണ്ടും ഉയരും. വിട്രിഫൈഡ് ടൈലും മാർബിളും തടിയും മറ്റും കൊണ്ടു തറ നിർമിച്ചാൽ 15% കൂടി നികുതി ഉയരും. തടി പോലുള്ള മേൽത്തരം വസ്തുക്കൾ കൊണ്ട് ചുമർ ആകർഷകമാക്കിയാൽ 15% വർധന വേറെ. എയർ കണ്ടീഷൻ ഉണ്ടെങ്കിൽ വീണ്ടും 10% വർധന.

 

പുതിയ കെട്ടിടങ്ങൾക്ക് നമ്പർ ഇടുന്നതു വൈകും

വസ്തുനികുതി പരിഷ്കരിച്ച് സർക്കാർ ഉത്തരവിട്ടെങ്കിലും മേഖലകൾ തിരിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്കു 2 മാസമെങ്കിലും സമയം വേണ്ടി വരുമെന്നതിനാൽ വീടുകൾ ഉൾപ്പെടെ ഉള്ള കെട്ടിടങ്ങൾക്കു നമ്പറിട്ടു നികുതി നിർണയിക്കുന്നതു വൈകും. പുതിയ വീടുകൾക്കു നമ്പർ ലഭിക്കാൻ കാലതാമസം നേരിടുന്നതു സംബന്ധിച്ച് ഇപ്പോൾ തന്നെ പരാതികൾ ഉയരുന്നുണ്ട്.

English Summary: Norms of house tax increase in Kerala

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com