ADVERTISEMENT

ന്യൂഡൽഹി ∙ സംവരണ മണ്ഡലമായ ദേവികുളത്തു സിപിഎം എംഎൽഎ എ.രാജയുടെ തിരഞ്ഞെടുപ്പു ജയം അസാധുവാക്കിയ ഹൈക്കോടതി ഉത്തരവു സുപ്രീം കോടതി ഉപാധികളോടെ സ്റ്റേ ചെയ്തു. ഇതുപ്രകാരം, രാജയ്ക്കു നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാം. സഭയിൽ വോട്ടവകാശം ഉണ്ടാകില്ല. ഹർജിയിൽ തീർപ്പുണ്ടാകുംവരെ എംഎൽഎ എന്ന നിലയിലുള്ള ആനുകൂല്യങ്ങൾക്കും അർഹതയുണ്ടാകില്ലെന്നു ജഡ്ജിമാരായ അനിരുദ്ധ ബോസ്, സുധാൻഷു ധൂലിയ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. എതിർസ്ഥാനാർഥിയായിരുന്ന കോൺഗ്രസിലെ ‍ഡി. കുമാറിനു നോട്ടിസ് അയച്ച കോടതി ജൂലൈ 12നു അന്തിമവാദം കേൾക്കും. 

ഹൈക്കോടതി വിധി സ്റ്റേ ചെയ്തില്ലെങ്കിൽ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പു നടക്കാനുള്ള സാധ്യത രാജയുടെ അഭിഭാഷകർ ചൂണ്ടിക്കാട്ടി. മണ്ഡലത്തിന് എംഎൽഎ ഇല്ലാത്ത സാഹചര്യവും ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ് കേസ് വീണ്ടും പരിഗണിക്കുംവരെ ഹൈക്കോടതി ഉത്തരവിന് സ്റ്റേ അനുവദിച്ചത്. വ്യാജരേഖ ചമച്ചതാണു കുറ്റമെന്നു ചൂണ്ടിക്കാട്ടിയ കുമാറിന്റെ അഭിഭാഷകർ സ്റ്റേ നൽകുന്നതിനെ എതിർത്തു. 

വ്യാജ ജാതി സർട്ടിഫിക്കറ്റ് നൽകിയാണു രാജ മത്സരിച്ചതെന്നു ചൂണ്ടിക്കാട്ടി കുമാർ നൽകിയ ഹർജിയിലാണ് തിരഞ്ഞെടുപ്പ് അസാധുവാക്കിയത്. രാജ ഹിന്ദു പറയർ സമുദായാംഗമല്ലെന്നും നാമനിർദേശ പത്രിക നൽകുമ്പോൾ ക്രിസ്തുമതത്തിലായിരുന്നുവെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, ക്രിസ്തുമത വിശ്വാസം അനുസരിച്ചാണു ജീവിക്കുന്നതെന്ന വാദം തെറ്റാണെന്നു രാജ കോടതിയെ അറിയിച്ചു. ഇത് എങ്ങനെ ബോധ്യപ്പെടുമെന്നായിരുന്നു കോടതിയുടെ മറുചോദ്യം. 

ഇതിനിടെ, രാജയുടെ വിവാഹച്ചടങ്ങ് ക്രിസ്തുമത വിശ്വാസപ്രകാരമായിരുന്നു, വിവാഹവേളയിൽ രാജയുടെ ഭാര്യ കുരിശു ധരിച്ചിരുന്നു, വിവാഹ കർമം നടന്നതു വൈദികന്റെ കാർമികത്വത്തിലായിരുന്നു തുടങ്ങിയ വാദങ്ങൾ കുമാറിന്റെ അഭിഭാഷകരും ഉന്നയിച്ചു. രാജയ്ക്കു വേണ്ടി അഭിഭാഷകരായ കെ.വി.വിശ്വനാഥൻ, ജി.പ്രകാശ് എന്നിവരും കുമാറിനു വേണ്ടി നരേന്ദ്രർ ഹൂഡയും അൽജോ കെ.ജോസഫും ഹാജരായി.

English Summary: Supreme Court Orders Interim Stay On Cancellation Of Devikulam Election

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com