ADVERTISEMENT

സംസ്ഥാനത്തെ പല ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ബോട്ട് സർവീസ് മുഖ്യ ആകർഷണമാണെങ്കിലും മിക്കയിടത്തും സുരക്ഷാസംവിധാനങ്ങൾ കൃത്യമായി പാലിക്കുന്നില്ല. വിവിധ ജില്ലകളിലെ സ്ഥിതി ഇങ്ങനെ: 

 

∙ തിരുവനന്തപുരം: കോവളത്തെ ഹവ്വാ, ഗ്രോവ് ബീച്ചുകളിലായി മുപ്പതോളം ഉല്ലാസ, യാത്രാ ബോട്ടുകളുണ്ട്. ഇവിടെ അപകടങ്ങളും പതിവാണ്. തിരമാലകൾക്കുമേലെയുള്ള അമിതവേഗം അപകടസാധ്യത ഉയർത്തുന്നു. മുന്നൂറ്റൻപതോളം ബോട്ടുകളുള്ള പൂവാറിൽ മിക്കതിനും രേഖകളില്ല. നീന്തൽ പോലും വശമില്ലാത്ത ഇതരസംസ്ഥാന തെ‍ാഴിലാളികൾ സ്രാങ്ക് ആയി വരെ ജോലി ചെയ്യുന്നു. സ്വകാര്യ റിസോർട്ടുകൾ ഉപയോഗിക്കുന്ന പല ബോട്ടുകൾക്കും ലൈസൻസ് ഇല്ലെന്നു കണ്ടെത്തിയിട്ടുണ്ട്. 

∙ കൊല്ലം: സാമ്പ്രാണിക്കോടി തുരുത്തിൽ വള്ളം മുങ്ങി വീട്ടമ്മ മരിച്ചതോടെ റജിസ്ട്രേഷൻ കർശനമാക്കിയിരുന്നു. ടെക്നിക്കൽ കമ്മിറ്റി പരിശോധിച്ച ശേഷമാണ് റജിസ്ട്രേഷനും ഡ്രൈവർക്കു ലൈസൻസും നൽകുന്നത്. എന്നാൽ, തുരുത്തിലേക്കു സുരക്ഷാ സംവിധാനങ്ങളില്ലാതെ നടത്തുന്ന ബോട്ടുയാത്ര നിയന്ത്രിക്കാൻ നടപടിയില്ല. ശാസ്താംകോട്ട തടാകത്തിൽ സർവീസ് നടത്തുന്ന മിക്ക വള്ളങ്ങളിലും മതിയായ സുരക്ഷാ സംവിധാനങ്ങളില്ല. 

∙ പത്തനംതിട്ട: ശബരിഗിരി പദ്ധതിയുടെ ജലസംഭരണികളിലെ ബോട്ടുകളിൽ സുരക്ഷാ സൗകര്യങ്ങൾ നാമമാത്രമാണ്. ആകെയുള്ളത് ലൈഫ് ജാക്കറ്റ് മാത്രമാണ്. മൊബൈൽ ഫോണിനു റേഞ്ച് ഇല്ലാത്ത ഈ പ്രദേശങ്ങളിൽ വാഹനസൗകര്യവും നാമമാത്രമാണ്. 

∙ ആലപ്പുഴ: താനൂർ അപകടത്തിന്റെ പശ്ചാത്തലത്തിൽ തുറമുഖ വകുപ്പും ടൂറിസം പൊലീസും ചേർന്ന് പുന്നമടയിലെ ഹൗസ്ബോട്ടുകളിൽ നടത്തിയ പരിശോധനയിൽ രേഖകൾ ഉണ്ടായിരുന്നത് ഏതാനും ബോട്ടുകൾക്കു മാത്രം. എല്ലാ രേഖകളുമുണ്ടായിരുന്നത് മൂന്നെണ്ണത്തിനു മാത്രമാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. 

∙ കോട്ടയം: ജില്ലയിൽ എത്ര ഹൗസ്ബോട്ട് ഉണ്ടെന്ന കണക്കുപോലും സർക്കാർ വകുപ്പുകളിൽനിന്നു ലഭ്യമല്ല. ഈയിടെ ജി20 സമ്മേളനത്തിനായി നടത്തിയ പരിശോധനയിൽ കുമരകത്തെ ബോട്ടുകളിൽ പോരായ്മകൾ കണ്ടെത്തിയതിനെത്തുടർന്ന് ആലപ്പുഴയിൽനിന്നു ബോട്ടുകളെത്തിക്കുകയായിരുന്നു. 

∙ എറണാകുളം: മറൈൻ ഡ്രൈവിൽ എഴുപതിലേറെ ടൂറിസ്റ്റ് ബോട്ടുകളുണ്ടെങ്കിലും പലതിലും വേണ്ടത്ര ലൈഫ് ജാക്കറ്റ് ഇല്ല. അനുവദനീയമായതിൽ കൂടുതൽ ആളുകളെ കയറ്റുന്നതും സന്ധ്യയ്ക്കു ശേഷമുള്ള സർവീസും പതിവാണ്. 

∙ കോഴിക്കോട്: അകലാപ്പുഴയിൽ ഇരുപതോളം ശിക്കാര ഹൗസ് ബോട്ടുകളുണ്ടെങ്കിലും പലതിലും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ല. കഴിഞ്ഞ സെപ്റ്റംബറിൽ ഇവിടെ ഫൈബർ വള്ളം മറിഞ്ഞ് യുവാവ് മരിച്ചപ്പോൾ സർവീസ് നിർത്തിവച്ചിരുന്നു. കുറ്റ്യാടി പുഴയുടെ വിവിധ ഭാഗങ്ങളിൽ പാർക്കുകളുടെ മറവിൽ സ്വകാര്യ വ്യക്തികൾ പെഡൽ ബോട്ട് സർവീസ് നടത്തുന്നുണ്ട്. പഞ്ചായത്തുകളുടെ അനുമതിയില്ലാതെയാണ് ബോട്ടുകൾ പുഴയിലിറക്കുന്നത്. 

∙ കാസർകോട്: നീലേശ്വരം കോട്ടപ്പുറത്ത് ലൈഫ് ജാക്കറ്റ് ധരിക്കാതെയാണു ആളുകൾ യാത്ര ചെയ്യുന്നത്. 

English Summary: Security facilities in boats at tourism centres not efficent

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com