ADVERTISEMENT

കൊച്ചി ∙ സംസ്ഥാനത്തെ ബോട്ടപകടങ്ങൾക്കുള്ള പ്രധാന കാരണം ബോട്ടുകൾക്ക് ഉൾക്കൊള്ളാനുള്ള ശേഷിയിലും കൂടുതൽ യാത്രക്കാരെ കയറ്റുന്നതാണെന്ന് അന്വേഷണ റിപ്പോർട്ടുകളിൽനിന്നു വ്യക്തം. 2002ലെ കുമരകം ബോട്ടപകടം (29 മരണം), 2007ലെ തട്ടേക്കാട് ബോട്ടപകടം (18 മരണം), 2009ലെ തേക്കടി ബോട്ടപകടം (45 മരണം) എന്നിവയിലെല്ലാം ബോട്ടിൽ അനുവദനീയമായതിലുമേറെ യാത്രക്കാരുണ്ടായിരുന്നു.

മനുഷ്യാവകാശ കമ്മിഷൻ പ്രതിനിധി ഡോ.കെ.ആർ.ശ്യാംസുന്ദർ 2013ൽ നൽകിയ റിപ്പോർട്ടിൽ സംസ്ഥാനത്തെ ബോട്ടപകടങ്ങൾക്ക് 6 കാരണങ്ങളാണു പറയുന്നത്.

∙ ബോട്ടുകളുടെ മോശം സ്ഥിതി: കാലപ്പഴക്കം, ബോട്ടുകളുടെ അടിഭാഗത്തു വെള്ളം ശേഖരിച്ചു വയ്ക്കുന്ന അറകളിലുണ്ടാകുന്ന കേടുപാടുകൾ മൂലം സമതുലിതാവസ്ഥ നഷ്ടപ്പെടുന്നത്.

∙ അറ്റകുറ്റപ്പണികളുടെ അഭാവം: വെള്ളത്തിന് അടിയിലുള്ള ഭാഗത്തു ശരിയായ രീതിയിലുള്ള അറ്റകുറ്റപ്പണികൾ നടക്കാറില്ല.

∙ ബോട്ടിൽ ജീവൻരക്ഷാ ഉപകരണങ്ങളുടെ അഭാവം.

∙ ഉൾക്കൊള്ളാൻ കഴിയുന്നതിലും കൂടുതൽ ആളുകളെ കയറ്റുന്നത്.

∙ ബോട്ട് ജീവനക്കാരുടെ ഭാഗത്തുനിന്നുള്ള വീഴ്ചകൾ

∙ ബോട്ടുകൾക്കുള്ള ചാലുകൾ അടയാളപ്പെടുത്തി പരിപാലിക്കുന്നതിലെ അഭാവം.

രൂപമാറ്റം, രാത്രിയാത്ര, കൂടുതൽ യാത്രക്കാർ

രൂപമാറ്റം വരുത്തുന്നതും വെളിച്ചക്കുറവുള്ളപ്പോഴത്തെ യാത്രയും ബോട്ടപകടങ്ങൾക്കു കാരണമാകുമെന്നു കുസാറ്റിലെ ഷിപ് ടെക്നോളജി വിഭാഗം പ്രഫസർ കെ.ശിവപ്രസാദ്. 2010ൽ നിലവിൽ വന്ന നിയമപ്രകാരം ബോട്ടുകൾ രൂപമാറ്റം വരുത്തി ഉപയോഗിക്കാനാകില്ല. മീൻപിടിത്ത ബോട്ടുകളുടെയും വിനോദസഞ്ചാര ബോട്ടുകളുടെയും ദൗത്യം രണ്ടാണ്. 

മീൻപിടിത്ത ബോട്ടുകൾക്കു തിരമാലകളെ കീറിമുറിച്ചു വേഗത്തിൽ സഞ്ചരിക്കണം. എന്നാൽ, ഉൾനാടൻ ജലാശയങ്ങളിൽ സഞ്ചരിക്കുന്ന വിനോദസഞ്ചാര ബോട്ടുകൾ പതിയെ സഞ്ചരിച്ചാൽ മതി. ഈ ബോട്ടുകളുടെ ആകൃതിയിലും രൂപകൽപനയിലും വ്യത്യാസമുണ്ട്.ഉൾനാടൻ ജലാശയങ്ങളിൽ പകൽ യാത്ര ചെയ്യാനുദ്ദേശിച്ചു നിർമിച്ചവയാണ് വിനോദസ‍ഞ്ചാര ബോട്ടുകൾ.

നിയമപ്രകാരം സൂര്യാസ്തമയത്തിനു മുൻപ് അത്തരം ബോട്ടുകൾ ജെട്ടികളിൽ തിരിച്ചെത്തണം. കുറഞ്ഞ വെളിച്ചത്തിൽ ബോട്ടുകളെ നിയന്ത്രിക്കാനുള്ള സാങ്കേതിക സംവിധാനങ്ങൾ ഇത്തരം ബോട്ടുകളിലില്ല. മുന്നിലും പിന്നിലുമുള്ള കാര്യങ്ങൾ ഡ്രൈവർക്കു കൃത്യമായി കാണാൻപോലും കഴിയില്ല. 

ബോട്ടുകളിൽ കൂടുതൽ കുട്ടികളെ കയറ്റിയാൽ അവർക്കാവശ്യമായ ലൈഫ് ജാക്കറ്റുകൾ പലപ്പോഴുമുണ്ടാകില്ല. 40 മുതിർന്നവരുണ്ടെങ്കിൽ 8 കുട്ടികളെ കയറ്റാനേ കഴിയൂ. മിക്ക ബോട്ടുകളും മാനദണ്ഡങ്ങൾ പാലിച്ചാണു നിർമിക്കുന്നത്. പിന്നീടു രൂപമാറ്റം വരുത്തുന്നതും കൂടുതൽ ആളുകളെ കയറ്റുന്നതും രാത്രിയാത്രകളും അപകടത്തിലേക്കു നയിക്കുന്നുവെന്നു പ്രഫ.  ശിവപ്രസാദ് പറഞ്ഞു.

Content Highlights: Tanur boat tragedy, Boat accident, Malappuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com