ADVERTISEMENT

കൊച്ചി ∙ ഉദ്യോഗസ്ഥരും അതോറിറ്റിയും ഉത്തരവാദിത്തം നിർവഹിച്ചിരുന്നെങ്കിൽ താനൂർ ബോട്ട് ദുരന്തം സംഭവിക്കില്ലായിരുന്നുവെന്നു ഹൈക്കോടതി. ബോട്ടപകടത്തിൽ സ്വമേധയാ കേസെടുക്കാൻ ഹൈക്കോടതി റജിസ്ട്രിക്ക‌ു നിർദേശം നൽകിയ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് ശോഭാ അന്നമ്മ ഈപ്പൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് മലപ്പുറം കലക്ടർ പ്രാഥമിക റിപ്പോർട്ട് നൽകാനും ഉത്തരവിട്ടു. ഇനി ഹർജി പരിഗണിക്കുന്ന 12നു റിപ്പോർട്ട് നൽകണം.

വിറകൊള്ളുന്ന ഹൃദയത്തോടെയാണ് എഴുതുന്നത് എന്നാണ് ഉത്തരവിലെ ആദ്യവരിയായി ഡിവിഷൻ ബെഞ്ച് കുറിച്ചത്. സംഭവിക്കാൻ പാടില്ലാത്തതും ഒഴിവാക്കാവുന്നതുമായ ദുരന്തമാണുണ്ടായത്. ഹൃദയ കാഠിന്യം, അനാസ്ഥ, അത്യാഗ്രഹം, ഉദ്യോഗസ്ഥ ഉദാസീനത എന്നിവയുടെ മാരക മിശ്രിതം കൊണ്ടു മാത്രമാണു സംഭവിച്ചത്. ഈ വാർത്തകളോടു ജനങ്ങളുടെ പ്രതികരണവും ഘനീഭവിക്കുകയാണ്. ഇനിയെത്ര എണ്ണം കൂടി കാണണം? കോടതി ചോദിച്ചു.

അടിസ്ഥാനപരമായ സുരക്ഷാ സ‍ജ്ജീകരണം പോലും നടപ്പാക്കാത്തതിൽ ഹൈക്കോടതി രോഷംകൊണ്ടു. പരിധിയിൽ കവിഞ്ഞ് ആളെ കയറ്റുക, ലൈഫ് ജാക്കറ്റുകൾ ഉൾപ്പെടെ അത്യാവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഇല്ലാതിരിക്കുക തുടങ്ങി, ശിക്ഷാഭീതിയില്ലാതെ, കരുതലില്ലാതെ, ക്രിമിനൽ കുറ്റങ്ങൾ ആവർത്തിക്കുകയാണ്.

സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് ചീഫ് സെക്രട്ടറി, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി, ജില്ലാ പൊലീസ് മേധാവി, താനൂർ നഗരസഭാ സെക്രട്ടറി, ആലപ്പുഴ പോർട്ട് ഓഫിസർ, ബേപ്പൂരിലെ സീനിയർ പോർട്ട് കൺസർവേറ്റർ, മലപ്പുറം കലക്ടർ എന്നിവരെ കക്ഷി ചേർക്കാനും ഉത്തരവിൽ പറയുന്നു. 

‘ഹൃദയത്തിൽനിന്ന‌് ചോര പൊടിയുകയാണ്’

കുട്ടികൾ ഉൾപ്പെടെ 22 പേരാണു മരിച്ചത്. ഇപ്പോഴും ഹൃദയത്തിൽനിന്നു ചോരപൊടിയുകയാണ്. ചേതനയറ്റ കുട്ടികളുടെ ശരീരങ്ങൾ കണ്ട് ഇപ്പോഴും ഉറങ്ങാൻ ബുദ്ധിമുട്ടുകയാണെന്നു പറഞ്ഞ കോടതി തുടർന്ന് സർക്കാരിനോടും അധികൃതരോടും ചോദ്യങ്ങൾ ഉന്നയിച്ചു. ആ കരച്ചിൽകേട്ട് എങ്ങനെ മുന്നോട്ടുപോകാനാവും. 10 ലക്ഷം രൂപ സർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. അത് വേണം. എന്നാൽ അതിനുശേഷം എല്ലാം മറക്കുകയാണ്. ദുരന്തത്തിന് ഉത്തരവാദികളായിരുന്നവരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കിയ സംഭവങ്ങളുണ്ടോ? ജനങ്ങളുടെ ജീവന് ആ വ്യക്തികളെ ഉത്തരവാദികളാക്കണം.  

English Summary: High Court statement on Tanur Boat Tragedy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com