ADVERTISEMENT

തിരുവനന്തപുരം ∙ ഡോ. വന്ദന ദാസ് ക്രൂരമായി കൊല്ലപ്പെട്ടതിനു പിന്നാലെയുണ്ടായ പ്രതിഷേധങ്ങളുടെയും സമരങ്ങളുടെയും പശ്ചാത്തലത്തിൽ ജൂനിയർ ഡോക്ടർമാരുടെ കാലങ്ങളായുള്ള ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചു. ജൂനിയർ ഡോക്ടർമാരുടെ ജോലികൾ നിർവചിച്ചുകൊണ്ടുള്ള മാർഗരേഖ ഉടൻ പുറപ്പെടുവിക്കും. മന്ത്രി വീണാ ജോർജിന്റെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിലാണു തീരുമാനം.

പ്രശ്നങ്ങൾ പഠിക്കാൻ ആരോഗ്യ സെക്രട്ടറിയുടെ നേതൃത്വത്തിൽ സമിതിയെ നിയോഗിക്കാമെന്നു മന്ത്രി ഉറപ്പുനൽകി. വന്ദനയുടെ കുടുംബത്തിനു നഷ്ടപരിഹാരം നൽകുന്ന കാര്യം അടുത്ത മന്ത്രിസഭായോഗം പരിഗണിക്കും. ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ച സാഹചര്യത്തിൽ പിജി ഡോക്ടർമാരും ഹൗസ് സർജൻമാരും ആരംഭിച്ച സമരം പിൻവലിച്ചു. ഇന്നു രാവിലെ 8 മുതൽ ജോലിക്കു ഹാജരാകും.

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ മെഡിക്കൽ ഓഫിസറുടെ ഗുരുതര വീഴ്ചയെക്കുറിച്ച് അന്വേഷിക്കണമെന്ന് അസോസിയേഷൻ, മന്ത്രിയോട് ആവശ്യപ്പെട്ടു. വന്ദനയെ കൊലപ്പെടുത്തിയ ജി.സന്ദീപിനെ ആദ്യം പരിശോധിക്കേണ്ടത് മെഡിക്കൽ ഓഫിസറായിരുന്നു. എന്നാൽ, വന്ദനയെയാണ് ആ ചുമതല ഏൽപിച്ചത്.  ഇതു ഗുരുതര വീഴ്ചയാണെന്നും ഡോക്ടർമാർ മന്ത്രിയെ അറിയിച്ചു.

പ്രധാന തീരുമാനങ്ങൾ

∙ ആശുപത്രികളിലെ സുരക്ഷാ ഓഡിറ്റ് പൂർത്തിയാകുന്നതുവരെ റൂറൽ ആശുപത്രികളിലെ ഹൗസ് സർജന്മാരുടെ രാത്രി ഡ്യൂട്ടി റദ്ദാക്കി.

∙ അത്യാഹിത വിഭാഗങ്ങളിൽ 2 കൂട്ടിരിപ്പുകാരെയേ അനുവദിക്കുകയുള്ളൂ. വാർഡിൽ ഒരാൾ.

∙ പിജി ഡോക്ടർമാരുടെ ജോലിസമയം ആഴ്ചയിൽ 60 മണിക്കൂർ ആയി നിജപ്പെടുത്തും.

∙ ആഴ്ചയിൽ ഒരു ദിവസം അവധി ഉറപ്പാക്കും.

ആശുപത്രി സംരക്ഷണ നിയമ ഭേദഗതി: കരട് ഓർഡിനൻസ് നിയമവകുപ്പിൽ

തിരുവനന്തപുരം ∙ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ ഡോ.വന്ദന ദാസ് അക്രമിയുടെ കുത്തേറ്റു മരിച്ച സാഹചര്യത്തിൽ ആശുപത്രി സംരക്ഷണ നിയമം ഭേദഗതി ചെയ്യുന്നതിനുള്ള കരട് ഓർഡിനൻസ് ആരോഗ്യ വകുപ്പ് തയാറാക്കി നിയമ വകുപ്പിന്റെ പരിശോധനയ്ക്കായി സമർപ്പിച്ചു. ചീഫ് സെക്രട്ടറി ഇന്നലെ ബന്ധപ്പെട്ട സെക്രട്ടറിമാരുടെയും മറ്റും യോഗം വിളിച്ച് ഓർഡിനൻസിന്റെ കരടിന് അന്തിമ രൂപം നൽകി. ആശുപത്രികൾക്കും ആരോഗ്യ പ്രവർത്തകർക്കും നേരെ അക്രമം നടത്തുന്നവർക്ക് കടുത്ത ശിക്ഷയാണ് ബില്ലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 

English Summary: Guideline regarding junior doctors job

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com