ADVERTISEMENT

കൊട്ടാരക്കര∙ ഡോ.വന്ദന കൊലക്കേസ് കുറ്റപത്രം വേഗത്തിൽ തയാറാക്കാൻ പൊലീസ് ഉന്നതതല നിർദേശം. ശാസ്ത്രീയ പരിശോധനാ ഫലങ്ങൾ ലഭിച്ചാലുടൻ കുറ്റപത്രം തയാറാക്കൽ ആരംഭിക്കുമെന്നാണ് വിവരം. പ്രതി ജി.സന്ദീപിന്റെ രക്തസാംപിളുകളുടെയും  ഡോ. വന്ദനയുടെ വസ്ത്രങ്ങളുടെയും രാസപരിശോധനാ ഫലം വൈകാതെ ലഭിക്കുമെന്നാണു വിവരം. സന്ദീപിന്റെ മൊബൈൽ ഫോണും പരിശോധനയ്ക്ക് അയച്ചു. ആക്രമണത്തിൽ പരുക്കേറ്റ പൊലീസുകാരുടെയും ജീവനക്കാരുടെയും ദൃക്സാക്ഷികളുടെയും മൊഴികൾ പൊലീസ് രേഖപ്പെടുത്തിക്കഴിഞ്ഞു. പരിശോധനാ ഫലം ലഭിച്ചാൽ ഒരു മാസത്തിനകം കുറ്റപത്രം നൽകാനാകുമെന്നാണ് പ്രതീക്ഷ. 

അതേസമയം, പൊലീസിന്റെ ചോദ്യം ചെയ്യൽ കാലാവധി അവസാനിച്ചതോടെ സന്ദീപിനെ  തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റി. പ്രതി ഭാഗം അഭിഭാഷകൻ നൽകിയ ജാമ്യാപേക്ഷ 23ന് പരിഗണിക്കും. ഇന്നലെ പന്ത്രണ്ടരയോടെ കൊട്ടാരക്കര ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി -1 ജഡ്ജി സി.ബി.രാജേഷിന് മുന്നിൽ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം സന്ദീപിനെ ഹാജരാക്കി. ഇരുകാലുകളിലും ബാൻഡേജും യൂറിൻ ബാഗുമായാണ് സന്ദീപിനെ എത്തിച്ചത്. സന്ദീപിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ആരോഗ്യസ്ഥിതി പരിശോധിക്കണമെന്ന മെഡിക്കൽ ബോർഡ് നിർദേശം അടങ്ങിയ റിപ്പോർട്ട് ജയിൽ അധികൃതർക്ക് കൈമാറി ഉത്തരവ് നൽകി. ആശുപത്രിയിൽ പ്രവേശിപ്പിച്ച് തുടർച്ചയായി നിരീക്ഷിച്ച് മാനസിക ആരോഗ്യ സ്ഥിതി പരിശോധിക്കാനാണ് ഏഴംഗ മെഡിക്കൽ സംഘത്തിന്റെ റിപ്പോർട്ട്. 

കഴിഞ്ഞ 10നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് എത്തിച്ച സന്ദീപ്  ഹൗസ് സർജൻ ഡോ.വന്ദനദാസിനെ കുത്തിക്കൊലപ്പെടുത്തുകയും പൊലീസുകാർ ഉൾപ്പെടെ 5 പേരെ കുത്തിപ്പരുക്കേൽപ്പിക്കുകയും ചെയ്തത്.

 

 

English Summary: Dr.Vandana murder case; Charge sheet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com