ADVERTISEMENT

കോഴിക്കോട് ∙ കേരള മെഡിക്കൽ സർവീസസ് കോർപറേഷന്റെ കൊല്ലം, തിരുവനന്തപുരം ഗോഡൗണുകളി‍ൽ പടർന്നു പിടിച്ച തീ പുറത്തു കൊണ്ടുവരുന്നത് ദുരൂഹമായ ബ്ലീച്ചിങ് പൗഡർ ഇടപാട്. ടെൻഡറോ ക്വട്ടേഷനോ ഇല്ലാതെ കാരുണ്യ ഫാർമസി വഴി വാങ്ങിയ 6.12 കോടി രൂപയുടെ ബ്ലീച്ചിങ് പൗഡറിന്റെ നല്ലൊരു പങ്കാണ് 2 ഗോഡൗണുകളിലെ അഗ്നിബാധയിലേക്കും ഫയർമാന്റെ മരണത്തിലേക്കും നയിച്ചത്. 

ലക്നൗ കമ്പനിക്ക് ക്വട്ടേഷൻ ഇല്ലാതെ തുടർച്ചയായി ഓർഡർ നൽകിയതും കൊല്ലത്തെ തീപിടിത്തത്തിനു ശേഷം ഇടപാടിന്റെ പണം നൽകി തീർക്കാനുള്ള കോർപറേഷൻ ഉന്നതന്റെ തിടുക്കവും ദുരൂഹമാണെന്ന് ആരോപണമുണ്ട്. പണം നൽകാനുള്ള ഫയൽ തയാറായെങ്കിലും മാനേജിങ് ഡയറക്ടർ ഇടപെട്ട് വെട്ടുകയായിരുന്നു എന്നാണ് സൂചന. 

കടുത്ത ടെൻഡർ വ്യവസ്ഥകൾ മറികടക്കാനായിരുന്നു കാരുണ്യ വഴിയുള്ള ഇടപാടുകൾ. കഴിഞ്ഞ വർഷം ജുലൈയിൽ ക്ഷണിച്ച 4,00400 കിലോ ബ്ലീച്ചിങ് പൗഡറിന്റെ ക്വട്ടേഷൻ പത്തനംതിട്ടയിലെ പാർകിൻസ് എന്റർപ്രൈസസിനാണ് (കിലോയ്ക്ക് 47.08 രൂപ) ലഭിച്ചത്. ഇതിൽ നിന്നു 2,40,300 കിലോയുടെ പർച്ചേസ് ഓർഡർ മാത്രമാണ് ലഭിച്ചതെന്ന് പാർകിൻസ് എന്റർപ്രൈസസ് അധികൃതർ പറയുന്നു. ക്വട്ടേഷനിലെ രണ്ടാം സ്ഥാനക്കാരായ ലക്നൗവിലെ ബങ്കെബിഹാറി കെമിക്കൽസിനാണ് (കിലോയ്ക്ക് 47.20 രൂപ) ശേഷിക്കുന്ന ഓർഡർ പോയത്. 

അതിനു പിന്നാലെ മണ്ഡലകാലത്ത് ശബരിമലയിൽ ഉപയോഗിക്കാൻ 30,000 കിലോയും തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകാൻ 21,100 കിലോയും ബങ്കെബിഹാറിയിൽനിന്നു തന്നെ വാങ്ങി. ഫെബ്രുവരി 6ന് 5,33,870 കിലോയുടെ അടുത്ത ഓർഡറും നൽകി. ജുലൈയിൽ ക്ഷണിച്ച ക്വട്ടേഷൻ പ്രകാരം തന്നെയാണ് പിന്നീടുള്ള ഓരോ ഓർഡറുകളും ലക്നൗ കമ്പനിക്ക് നൽകിയതെന്നാണ് സൂചന. ഇതെക്കുറിച്ച് ചോദിച്ചെങ്കിലും കെഎംഎസ്‌സിഎൽ അധികൃതർ പ്രതികരിക്കാൻ തയാറായിട്ടില്ല. 

ഇതിനിടെ. ബ്ലീച്ചിങ് പൗഡർ എത്തിച്ച കമ്പനികൾക്കു നൽകാനുള്ള രണ്ടു കോടി രൂപയോളം നൽകാൻ കൊല്ലത്തെ തീപിടിത്തത്തിനു ശേഷം കെഎംഎസ്‌സിഎൽ ഉന്നതൻ തിടുക്കം കൂട്ടി. എന്നാൽ ബ്ലീച്ചിങ് പൗഡറാണ് തീപിടിത്തത്തിന് കാരണം എന്നു മനസ്സിലാക്കിയ മാനേജിങ് ഡയറക്ടർ തുക തടഞ്ഞു വയ്ക്കാൻ നിർദേശിച്ചു. 

കൊള്ളയായി പിപിഇ കിറ്റ്, കയ്യുറ

തിരുവനന്തപുരം ∙ കോവിഡ് കാലത്ത് ബ്ലീച്ചിങ് പൗഡറിനു പുറമേ പിപിഇ കിറ്റ്, കയ്യുറ, മാസ്ക്, മെഡിക്കൽ ഉപകരണങ്ങൾ എന്നിവ വാങ്ങിയതുമായി ബന്ധപ്പെട്ടാണ് പ്രധാന ആരോപണം. ഇതിൽ ഏറ്റവും കൂടുതൽ അഴിമതി നടന്നു എന്ന് സംശയിക്കപ്പെടുന്നത് പിപിഇ കിറ്റിന്റെയും കയ്യുറയുടെയും സംഭരണത്തിലാണ്. 450– 500 രൂപ വിപണി വില ഉള്ളപ്പോഴാണ് സാൻ ഫാർമ കമ്പനിയിൽനിന്ന് 1550 രൂപയ്ക്ക് പിപിഇ കിറ്റുകൾ വാങ്ങാൻ ഓർഡർ നൽകിയത്. സർക്കാർ 7 രൂപ വില നിശ്ചയിച്ചിരിക്കെയാണ് യുകെയിൽനിന്ന് ഒരു കോടിയോളം മലേഷ്യൻ നിർമിത ഗ്ലൗസ് ഒരു ക്വട്ടേഷൻ പോലും ഇല്ലാതെ 12 രൂപയ്ക്ക് ഇറക്കുമതി ചെയ്തത്. ഗ്ലൗസിന്റെ വിതരണം നിർത്തിവയ്ക്കാൻ മെഡിക്കൽ കോർപറേഷൻ തന്നെ തീരുമാനിച്ചതിനെ തുടർന്ന് 58 ലക്ഷത്തിലേറെ കയ്യുറകൾ പിടിച്ചുവച്ചിരുന്നു. 

ഗ്ലൗസിന്റെ പകുതി തുക മാത്രമേ വിതരണക്കാർക്കു കൊടുത്തിട്ടുള്ളൂ. ശേഷിക്കുന്ന തുകയും നൽകാൻ ആരോഗ്യ വകുപ്പ് സെക്രട്ടറി തന്നെ ഉത്തരവിട്ടെങ്കിലും മന്ത്രി ഇടപെട്ട് വെട്ടി. ഇതിനെതിരെ വിതരണക്കാർ നൽകിയ കേസ് ഹൈക്കോടതിയുടെ പരിഗണനയിൽ ഉണ്ട്. 

English Summary : Corruption in bleaching powder deal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com