ADVERTISEMENT

വിവിധ ജില്ലകളിൽ കേരള മെഡിക്കൽ സർവീസസ് കോർപറേഷന്റെ മരുന്നു സംഭരണശാലകളിൽ അഗ്നിരക്ഷാസേന നടത്തിയ ഫയർ ഓഡിറ്റിൽ കണ്ടെത്തിയത് ഗുരുതര വീഴ്ചകൾ. കഴക്കൂട്ടത്തെ സർക്കാർ മരുന്നു ഗോഡൗണിൽ തീപിടിത്തമുണ്ടായ സാഹചര്യത്തിലായിരുന്നു പരിശോധന. മിക്കയിടത്തും തീകെടുത്താൻ പ്രാഥമിക സംവിധാനങ്ങൾ മാത്രമേ ഉള്ളൂവെന്നു കണ്ടെത്തി. കാലപ്പഴക്കം ചെന്ന കെട്ടിടങ്ങളിലാണു പലതും പ്രവർത്തിക്കുന്നത്. ഇവ പുതിയ കെട്ടിടങ്ങളിലേക്കു മാറ്റാൻ സേന നിർദേശിച്ചു. 

∙ തിരുവനന്തപുരം: ജനറൽ ആശുപത്രിക്കു സമീപത്തെ മരുന്നു ഗോഡൗണിന് അഗ്നിരക്ഷാസേനയുടെ എതിർപ്പില്ലാ രേഖ ഇല്ല. തീപിടുത്തം ഉണ്ടായാൽ കെടുത്താൻ ഫയർ എക്സ്റ്റിങ്ഗ്യൂഷർ മാത്രമാണുള്ളത്. പിപിഇ കിറ്റുകളും കാലാവധി കഴിഞ്ഞ മരുന്നുകളും പലയിടത്തായി കൂട്ടി ഇട്ടിരിക്കുന്നു. ശേഷിയെക്കാൾ കൂടുതൽ മരുന്നുകളും മറ്റു സാധനങ്ങളും സൂക്ഷിക്കുന്നതായും കണ്ടെത്തി. 

∙ പത്തനംതിട്ട: അഗ്നിസുരക്ഷാ ക്രമീകരണങ്ങൾ ഇല്ലാതെയാണ് അടൂരിലുള്ള ഗോഡൗൺ പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തി. 36,825 ചാക്ക് ബ്ലീച്ചിങ് പൗഡർ സുരക്ഷയില്ലാതെയാണു സൂക്ഷിച്ചിരിക്കുന്നത്. പ്രളയകാലത്തു നശിച്ചു പോയ മരുന്നുകൾ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്. 

∙ആലപ്പുഴ: കലവൂരിലെ കെഎസ്ഡിപി ഗോഡൗൺ കെട്ടിടത്തിൽ വേണ്ടത്ര സുരക്ഷാ സംവിധാനങ്ങൾ ഇല്ലെന്ന് അഗ്നിരക്ഷാസേനയുടെ പരിശോധനയിൽ കണ്ടെത്തി. വർഷങ്ങൾ പഴക്കമുള്ള കെട്ടിടമാണിത്. മെഡിക്കൽ കോളജ് പരിസരത്തെ മരുന്നു സംഭരണശാല പുതിയ കെട്ടിടത്തിലായതിനാൽ സുരക്ഷാ സംവിധാനമുണ്ടെന്നു കണ്ടെത്തി. 

∙ എറണാകുളം: മഞ്ഞുമ്മലിൽ പ്രവർത്തിക്കുന്ന ജില്ലാ മരുന്നു സംഭരണശാല അഗ്നിസുരക്ഷ സംവിധാനങ്ങളുള്ള പുതിയ കെട്ടിടത്തിലേക്കു മാറ്റണമെന്ന് സേന റിപ്പോർട്ട് നൽകി. വാടക കെട്ടിടത്തിലാണു ഗോഡൗൺ പ്രവർത്തിക്കുന്നത്. തുടക്കത്തിൽ ഫയർ എൻഒസി ഉണ്ടായിരുന്നെങ്കിലും പിന്നീടു പുതുക്കിയിട്ടില്ല. 

∙തൃശൂർ: ജില്ലാ മരുന്നു സംഭരണ കേന്ദ്രത്തിൽ നടത്തിയ പരിശോധനയിൽ കാലാവധി പിന്നിട്ടിട്ടു നാളേറെയായ 2 ഫയർ എക്സ്റ്റിങ്ഗ്യൂഷറുകൾ കണ്ടെത്തി. ഹൈറോഡിലെ ഇരട്ടച്ചിറ കോവിലകത്തിനുള്ളിൽ പ്രവർത്തിക്കുന്ന വെയർഹൗസിന്റെ തൊട്ടുമുന്നിലാണ് തൃശൂർ അഗ്നിരക്ഷാ നിലയം. 

∙പാലക്കാട്: ജില്ലാ ആശുപത്രിയിൽ പ്രവർത്തിക്കുന്ന മരുന്നു സംഭരണശാലയിൽ ഫയർ എക്സ്റ്റിങ്ഗ്യൂഷർ പോലെ പ്രാഥമിക സംവിധാനങ്ങൾ മാത്രമേ ഉള്ളൂ. വലിയ അത്യാഹിതം ഉണ്ടായാൽ പ്രതിരോധിക്കാനോ കെടുത്താനോ സംവിധാനമില്ല. സ്ഥല സൗകര്യം കുറവാണ്. പഴയ കെട്ടിടത്തിലാണ് ഗോഡൗൺ പ്രവർത്തിക്കുന്നത്. 

∙ മലപ്പുറം: മഞ്ചേരിയിലെ ഗോഡൗണിലും തീപിടിത്തം ചെറുക്കാനുള്ള അടിസ്ഥാന സംവിധാനങ്ങൾ മാത്രം. ഇതു കൂടുതൽ വിപുലമാക്കാൻ ഫയർഫോഴ്സ് നിർദേശം നൽകി. തിരൂരിലെ ഗോഡൗണിൽ പ്രശ്നങ്ങളൊന്നും കണ്ടെത്തിയില്ല. 

English Summary : Serious lapses found in safety inspection of drug warehouses

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com