തൃശൂർ ∙ ചെറുപ്പക്കാർക്കും വനിതകൾക്കും പാർട്ടിവേദികളിൽ പ്രാതിനിധ്യം ഉറപ്പാക്കുമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. യൂത്ത് കോൺഗ്രസ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വനിതകളുടെ പ്രാതിനിധ്യം കോൺഗ്രസിൽ കൂടുന്ന കാലമാണ് ഇനി വരാനിരിക്കുന്നത്. ബ്ലോക്ക് പ്രസിഡന്റുമാരെ പ്രഖ്യാപിക്കുമ്പോൾ ഇക്കാര്യം വ്യക്തമാകും. യൂത്ത് കോൺഗ്രസിന്റെയും കെഎസ്‍യുവിന്റെയും പ്രവർത്തനത്തിൽ കോൺഗ്രസിൽനിന്ന് അനാവശ്യ ഇടപെടലുകൾ ഉണ്ടാകില്ല. കോൺഗ്രസിന്റെ പ്രവർത്തനങ്ങളിൽ യൂത്ത് കോൺഗ്രസ് മേൽക്കൈ സ്വീകരിക്കണം. തലമുറകളിൽനിന്നു തലമുറകളിലേക്കു സ്ഥാനമാനങ്ങൾ കൈമാറുന്ന രീതിയുണ്ടാകണം. നന്നായി പ്രവർത്തിക്കുന്നവരെ ആർക്കും മാറ്റിനിർത്താനാകില്ല.
ബോംബെറിയുന്നതും വെട്ടിക്കൊല്ലുന്നതും രാഷ്ട്രീയമല്ല, ക്രിമിനൽ പ്രവർത്തനമാണ്. വിയോജിക്കുന്നവരെ പോലും ചേർത്തു നിർത്താൻ കഴിയണമെന്നും സതീശൻ പറഞ്ഞു. രക്തസാക്ഷികളായ ഷുഹൈബിന്റെയും കൃപേഷിന്റെയും ശരത് ലാലിന്റെയും പുന്ന നൗഷാദിന്റെയും ഉറ്റവർ സമ്മേളനത്തിനെത്തിയതു പ്രവർത്തകർക്ക് ആവേശമായി. ഷുഹൈബിന്റെയും കൃപേഷിന്റെയും ശരത്‍ലാലിന്റെയും രക്ഷിതാക്കളെ സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ വേദിയിലേക്കു ക്ഷണിച്ചപ്പോൾ പ്രവർത്തകരുടെ ആവേശം ഉച്ചസ്ഥായിയിലായി.
English Summary: Youth congress meet Thrissur