സീതത്തോട് (പത്തനംതിട്ട) ∙ പൊന്നമ്പലമേട്ടിൽ അനധികൃതമായി പൂജ നടത്തിയ സംഭവത്തിൽ ഒരാളെ കൂടി വനപാലകർ അറസ്റ്റ് ചെയ്തു. ഇതോടെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. മൊത്തം 11 പ്രതികളുണ്ടെന്നാണു സൂചന. മറ്റു പ്രതികൾക്കായി പൊലീസും വനം വകുപ്പും അന്വേഷണം ഊർജിതമാക്കി.
ഇടുക്കി തേങ്ങാക്കൽ പനയ്ക്കാടം പള്ളിയിൽ സൂരജ് സുരേഷിനെയാണ് (24) പെരിയാർ കടുവ സങ്കേതം (വെസ്റ്റ് ഡിവിഷൻ) റേഞ്ച് ഓഫിസർ ജി. അജികുമാർ, പച്ചക്കാനം ഡപ്യൂട്ടി റേഞ്ചർ ജയപ്രകാശ് എന്നിവരുടെ നേതൃത്വത്തിലുള്ള വനപാലക സംഘം അറസ്റ്റ് ചെയ്തത്.
പ്രതിയെ ഇന്നലെ തെളിവെടുപ്പിനായി പൊന്നമ്പലമേട്ടിൽ എത്തിച്ചു. ഇന്നു കോടതിയിൽ ഹാജരാക്കും. പ്രധാന പ്രതി വി.നാരായണ നമ്പൂതിരിക്കും കൂട്ടർക്കും പൊന്നമ്പലമേട്ടിലേക്കു പോകുന്നതിനുള്ള സൗകര്യങ്ങൾ ക്രമീകരിച്ചുകൊടുത്തു എന്നാണു കുറ്റം.
പിടികൂടാനുള്ളവരിൽ കൂടുതൽ പേരും തമിഴ്നാട് സ്വദേശികളാണെന്നു വനപാലകർ പറഞ്ഞു. പ്രധാന പ്രതിയായ നാരായണൻ നമ്പൂതിരി കഴിഞ്ഞ ദിവസം പത്തനംതിട്ട കോടതിയിൽ മുൻകൂർ ജാമ്യത്തിന് അപേക്ഷിച്ചിരുന്നെങ്കിലും കേസ് ജൂൺ ആറിലേക്കു മാറ്റി.
English Summary: Ponnambalamedu Pooja; One more arrest