ചില സഹപ്രവർത്തകരും പണം വാങ്ങാറുണ്ടെന്ന് സുരേഷ് കുമാർ
Mail This Article
മണ്ണാർക്കാട് (പാലക്കാട്) ∙ ജനങ്ങളിൽനിന്നു കൈക്കൂലി ചോദിച്ചു വാങ്ങിയിരുന്നെന്നും കാര്യങ്ങൾ ചെയ്യുന്നതിൽ മറ്റ് ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചിരുന്നെന്നും കൈക്കൂലിക്കേസിൽ അറസ്റ്റിലായ പാലക്കയം വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് വി.സുരേഷ് കുമാർ വിജിലൻസിനു മൊഴി നൽകി. സഹപ്രവർത്തകരിൽ ചിലരും കൈക്കൂലി വാങ്ങാറുണ്ടെന്നും പറഞ്ഞു.
സുരേഷ് കുമാറിനെ പാലക്കയം വില്ലേജ് ഓഫിസിലെത്തിച്ചു വിജിലൻസ് തെളിവെടുപ്പ് നടത്തി. സുരേഷ് കുമാർ പാലക്കയത്തു ചുമതലയേറ്റ 2010 മുതലുള്ള ഫയലുകൾ പരിശോധിച്ചു. ഭൂമി ഏറ്റെടുത്തു പണം നൽകുന്ന നവകിരൺ പദ്ധതിയുടെ ഭാഗമായി ലഭിച്ച 93 അപേക്ഷകൾ തീർപ്പാക്കാനുള്ളതായി കണ്ടെത്തി. 8 അപേക്ഷകൾ തീർപ്പാക്കിയെന്നു മൊഴി നൽകി. താനും വില്ലേജ് ഓഫിസറും ചേർന്നാണ് 8 അപേക്ഷകരുടെ സ്ഥലം പരിശോധിക്കാൻ പോയതെന്നു സുരേഷ് കുമാർ പറഞ്ഞു.
ഓരോ അപേക്ഷയും അവയ്ക്കൊപ്പം നൽകിയ രേഖകളും അപേക്ഷകൾ തീർപ്പാക്കിയ രീതിയും വിശദമായി പരിശോധിച്ചു. രാവിലെ 11നു തുടങ്ങിയ പരിശോധന വൈകിട്ടു മൂന്നു വരെ നീണ്ടു. സുരേഷ് കുമാർ ജോലി ചെയ്ത മണ്ണാർക്കാട് (ഒന്ന്, രണ്ട്), പാടവയൽ, അഗളി, വില്ലേജ് ഓഫിസുകളിലെ രേഖകളും പരിശോധിച്ചേക്കും.
സുരേഷ് കുമാറിനെ തിങ്കളാഴ്ച വൈകിട്ടു തൃശൂർ വിജിലൻസ് കോടതിയിൽ ഹാജരാക്കും.
English Summary : Suresh kumar says some of his colleagues also buy bribes.