ADVERTISEMENT

തിരുവനന്തപുരം ∙ 3 ഡിജിപിമാർ നാളെയും പൊലീസ് മേധാവി ഉൾപ്പെടെ മറ്റു 2 ഡിജിപിമാർ രണ്ടു മാസത്തിനുള്ളിലും വിരമിക്കുന്നതോടെ പൊലീസ് തലപ്പത്തു വൻ അഴിച്ചുപണി വരും. എസ്പിജി ഡയറക്ടറായി കേന്ദ്ര ഡപ്യൂട്ടേഷനിലുള്ള അരുൺകുമാർ സിൻഹ, എക്സൈസ് കമ്മിഷണർ എസ്.ആനന്ദകൃഷ്ണൻ, അഗ്നി രക്ഷാസേന മേധാവി ഡോ.ബി.സന്ധ്യ എന്നിവരാണു നാളെ വിരമിക്കുന്നത്. ആനന്ദകൃഷ്ണനും സന്ധ്യയ്ക്കും പകരമായി പൊലീസ് ആസ്ഥാനത്തെ എഡിജിപി കെ.പദ്മകുമാർ, ക്രൈംബ്രാഞ്ച് എഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബ് എന്നിവരെ ഡിജിപി സ്ഥാനത്തേക്ക് ഉയർത്തും. സിൻഹ ഡപ്യൂട്ടേഷനിലായതിനാൽ കേരള ഡിജിപി കേഡറിലല്ല. 

ജൂൺ 30നു സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്തും ജൂലൈ 31നു മനുഷ്യാവകാശ കമ്മിഷൻ‍ ഡിജിപി ടോമിൻ ജെ.തച്ചങ്കരിയും വിരമിക്കുന്നതോടെ തീര സുരക്ഷാ എഡിജിപി സഞ്ജീവ് കുമാർ പട്ജോഷിക്കും ഇന്റലിജൻസ് എഡിജിപി ടി.കെ.വിനോദ് കുമാറിനും ഡിജിപി റാങ്ക് ലഭിക്കും. അനിൽ കാന്തിനു പകരം പൊലീസ് മേധാവി പദവിക്ക് അർഹരായ 8 പേരുടെ പട്ടിക കേന്ദ്രത്തിനു നൽകിയിട്ടുണ്ട്. 

കെ.പദ്മകുമാർ, ഷെയ്ഖ് ദർവേഷ് സാഹിബ്, സഞ്ജീവ് കുമാർ പട്ജോഷി, ടി.കെ.വിനോദ്കുമാർ, യോഗേഷ് ഗുപ്ത, കേന്ദ്ര ഡപ്യൂട്ടേഷനിലുള്ള രാവാഡ ചന്ദ്രശേഖർ, സിആർപിഎഫ് എഡിജിപി നിതിൻ അഗർവാൾ, ഹരിനാഥ് മിശ്ര എന്നിവരാണു പട്ടികയിലുള്ളത്. 

ഇതിൽ നിന്നു സീനിയോറിറ്റി കൂടി കണക്കിലെടുത്തു യോഗ്യരായ 3 പേരുകൾ യുപിഎസ്‌സി ജൂൺ അവസാനത്തോടെ സംസ്ഥാന സർക്കാരിനു നൽകും. അതിൽ നിന്ന് ഒരാളെ സർക്കാരിനു പൊലീസ് മേധാവിയാക്കാം. പദ്മകുമാറിനോ ഷെയ്ഖ് ദർവേഷ് സാഹിബിനോ നറുക്കു വീഴാനാണു സാധ്യത. അന്തിമ തീരുമാനം മുഖ്യമന്ത്രിയുടേതായിരിക്കും. 

എഡിജിപി തലത്തിലും കാര്യമായ ഇളക്കിപ്രതിഷ്ഠ വരും. പദ്മകുമാർ ഡിജിപിയാകുന്നതോടെ ഹെഡ്ക്വാർട്ടേഴ്സിലും ഷെയ്ഖ് ദർവേഷ് സാഹിബിന്റെ ഒഴിവിൽ ക്രൈംബ്രാ‍ഞ്ചിലും എഡിജിപിമാരെ  കണ്ടെത്തണം.

 ഇന്റലിജൻസ്, സൈബർ വിങ് എന്നീ പദവികളിലും പുതിയ എഡിജിപിമാരെ നിയമിക്കണം. 8 എസ്പിമാരും നാളെ വിരമിക്കുന്നുണ്ട്. ഇതിൽ 3 പേർ ഐപിഎസ് കൺഫർ ചെയ്തവരാണ്.  ഇവർക്കെല്ലാം ഇന്നു പൊലീസ് ആസ്ഥാനത്തു യാത്രയയപ്പ് നൽകും.

പൊലീസ് മേധാവിയാകാതെ സന്ധ്യയുടെ പടിയിറക്കം

തിരുവനന്തപുരം ∙ കേരള പൊലീസിൽ ഡിജിപി റാങ്കിലെത്തിയ രണ്ടാമത്തെ വനിതയായ ബി.സന്ധ്യയും പൊലീസ് മേധാവിയാകാതെ പടിയിറങ്ങുന്നു. നേരത്തേ ഡിജിപിയായ ആർ.ശ്രീലേഖയ്ക്കും പൊലീസ് മേധാവി പദവി ലഭിച്ചിരുന്നില്ല. സന്ധ്യയെ തഴഞ്ഞാണു ജൂനിയറായ അനിൽ കാന്തിനെ സർക്കാർ ഡിജിപി ആക്കിയത്. അനിൽകാന്തിന്റെ സർവീസ് 2 വർഷം കൂടി നീട്ടുകയും ചെയ്തതോടെ സന്ധ്യയ്ക്ക് അവസരം നഷ്ടപ്പെട്ടു. അനിൽ കാന്തിനെ മേധാവിയാക്കിയെങ്കിലും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയുടെ വിശ്വസ്തരായ പദ്കുമാറിനെ പൊലീസ് ആസ്ഥാനത്തും എം.ആർ.അജിത് കുമാറിനെ ക്രമസമാധാന ചുമതലയിലും നിയമിച്ചാണു പൊലീസ് ഭരണം മുന്നോട്ടു കൊണ്ടു പോയത്. 

സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ അംഗമായി സന്ധ്യയെ നിയമിക്കുമെന്നാണു സൂചന. അനിൽ കാന്തും ഈ തസ്തികയിൽ അപേക്ഷിച്ചിട്ടുണ്ട്. എന്തുകൊണ്ടു പൊലീസ് മേധാവി ആയില്ലെന്ന ചോദ്യത്തിന് ഉത്തരം പറയേണ്ടതു താനല്ലെന്നും അതു നിശ്ചയിക്കുന്ന ആളുകളോട് ചോദിക്കണമെന്നും സന്ധ്യ പ്രതികരിച്ചു. അഗ്നിരക്ഷാ സേന ഇന്നലെ സന്ധ്യയ്ക്കു ഗാർഡ് ഓഫ് ഓണറോടെ യാത്രയയപ്പു നൽകി.

English Summary: 3 Kerala DGPs retires

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com