തിരുവനന്തപുരം ∙ കെപിസിസി ഓഫിസിൽ കെഎസ്‍യു നിർവാഹകസമിതി യോഗത്തിനിടെ നടന്ന തമ്മിൽത്തല്ല് പാർട്ടിക്ക് ആകെ നാണക്കേടായെന്ന വിലയിരുത്തലിൽ കോൺഗ്രസ് നേതൃത്വം. കെപിസിസിയിൽ കെഎസ്‍ യുവിന്റെ ചുമതല വഹിച്ചിരുന്ന നേതാക്കൾ ഒഴിഞ്ഞതോടെ പാർട്ടിയുടെ പിടിവിട്ടാണ് ഏതാനും മാസമായി കെഎസ്‍യുവിന്റെ പ്രവർത്തനം.
പുനഃസംഘടിപ്പിക്കപ്പെട്ട സമിതിയുടെ ആദ്യയോഗം തന്നെ അലങ്കോലമായതു ഗൗരവത്തോടെയാണു നേതൃത്വം കാണുന്നത്. കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ കെഎസ്‌യു പ്രസിഡന്റിനോടു വിശദീകരണം തേടിയതായാണു വിവരം.
കെഎസ്‍യു പുനഃസംഘടനയിൽ ഇടഞ്ഞാണു കെപിസിസി ഭാരവാഹികളായ വി.ടി.ബൽറാം, കെ.ജയന്ത് എന്നിവർ ചുമതലയൊഴിഞ്ഞത്. വിവാഹം കഴിഞ്ഞവർ, പ്രായപരിധി പിന്നിട്ടവർ എന്നിവരെ ഭാരവാഹിത്വത്തിൽനിന്ന് ഒഴിവാക്കണമെന്ന മാനദണ്ഡം ലംഘിക്കപ്പെട്ടു. കഴിഞ്ഞ ദിവസം നിർവാഹകസമിതി യോഗത്തിൽ പ്രശ്നം തുടങ്ങിയതു തന്നെ ഈ മാനദണ്ഡങ്ങളെ ചൊല്ലിയാണ്.
ജയന്തും ബൽറാമും ഒഴിഞ്ഞ ശേഷം കെഎസ്‍യുവിന്റെ ചുമതല ആരെയും ഏൽപിച്ചിട്ടില്ല. ഗ്രൂപ്പുകൾ അപ്രസക്തമെന്നു പ്രഖ്യാപിച്ചു പാർട്ടിയുടെ പുതിയ നേതൃത്വം മുന്നോട്ടുപോകുന്നതിനാൽ ഗ്രൂപ്പ് മാനേജർമാർ ആരും കെഎസ്‍യുവിനെ നിയന്ത്രിക്കുന്നുമില്ല. സ്വാഭാവികമായി മുൻകാലത്തേതു പോലെ കെഎസ്‍യുവിനെ സജീവമാക്കി കൊണ്ടുപോകാൻ ഗ്രൂപ്പുകൾക്ക് ഉത്സാഹമില്ല. പ്രശ്നങ്ങളുണ്ടാകുമ്പോൾ ഇടപെടുന്നുമില്ല.
English Summary: K Sudhakaran seek explanation on KSU workers clash