തിരുവനന്തപുരം ∙ സംസ്ഥാനത്തിന്റെ കടമെടുപ്പുപരിധി വെട്ടിക്കുറച്ചത് അടക്കമുള്ള കേന്ദ്ര തീരുമാനങ്ങൾക്കെതിരെ സുപ്രീം കോടതിയിൽ ഹർജി സമർപ്പിക്കാൻ കേരളം തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണു തീരുമാനം. സീനിയർ അഭിഭാഷകരായ കെ.കെ.വേണുഗോപാൽ, കപിൽ സിബൽ എന്നിവരിരൊരാളെ കേസ് ഏൽപിക്കാനാണ് ആലോചന.
കിഫ്ബി, പെൻഷൻ കമ്പനി തുടങ്ങിയ സ്ഥാപനങ്ങൾ എടുക്കുന്ന വായ്പയെ സംസ്ഥാനം കടമെടുക്കുന്ന തുകയിൽനിന്നു വെട്ടിക്കുറയ്ക്കുന്ന കേന്ദ്ര നിലപാടിനെയാണ് മുഖ്യമായും കോടതിയിൽ ചോദ്യംചെയ്യുക. ഇപ്പോൾ കേന്ദ്രം വെട്ടിക്കുറച്ചതു മാത്രമല്ല, സംസ്ഥാനത്തിന്റെ കടമെടുപ്പു സംബന്ധിച്ച കേന്ദ്രത്തിന്റെ പൊതു നിലപാടാണു കോടതിയിൽ ചോദ്യം ചെയ്യുകയെന്നു സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
കടമെടുപ്പ് തുക വെട്ടിക്കുറച്ചിട്ടില്ലെന്നു കേന്ദ്രമന്ത്രി വി.മുരളീധരൻ വ്യക്തമാക്കിയ സാഹചര്യത്തിൽ, ഇതു സംബന്ധിച്ച കൃത്യമായ കണക്കു നൽകണമെന്നു കേന്ദ്രത്തോട് ആവശ്യപ്പെടാനും ഉന്നതതല യോഗം തീരുമാനിച്ചു. കേന്ദ്രത്തിന്റെ മറുപടി ലഭിച്ച ശേഷം സംസ്ഥാനം തുടർനടപടി തീരുമാനിക്കും. മന്ത്രി കെ.എൻ.ബാലഗോപാൽ, ചീഫ് സെക്രട്ടറി വി.പി.ജോയ്, ധന അഡീഷനൽ ചീഫ് സെക്രട്ടറി, ധന വിനിയോഗ സെക്രട്ടറി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
English Summary: Kerala govt to Supreme Court on loan limit