കലവൂർ (ആലപ്പുഴ) ∙ ജില്ലാ പ്രവേശനോത്സവത്തിന് പൊള്ളേത്തൈ ഗവ. ഹൈസ്കൂളിൽ എല്ലാ ഒരുക്കവും നടത്തിയ ശിവദാസക്കുറുപ്പിന്റെ പുഞ്ചിരി ഇന്നലെ രാവിലെ കുഞ്ഞുങ്ങൾ കണ്ടില്ല. സംസാര – ശ്രവണ ശേഷിയില്ലാത്തതിനാൽ ആംഗ്യഭാഷയിൽ സംസാരിച്ചിരുന്ന ശിവദാസന്റെ മരവിച്ച മുഖമാണ് സ്കൂളിലെത്തിയ കുട്ടികളും അധ്യാപകരും കണ്ടത്.
സ്കൂളിലെ പ്യൂൺ ജോലിയിൽനിന്നു വിരമിച്ച ശേഷവും 3 വർഷമായി പ്രതിഫലമില്ലാത്ത ജോലി ചെയ്തു വരികയായിരുന്നു കൈലാസത്തിൽ കെ.ഡി.ശിവദാസക്കുറുപ്പ് (59). ജില്ലാ പ്രവേശനോത്സവത്തിനു സ്കൂൾ ഒരുക്കിയാണു ശിവദാസൻ കഴിഞ്ഞ ദിവസം മടങ്ങിയത്. സ്കൂളിലെ മുൻ അധ്യാപകനും അയൽവാസിയുമായ എ.എസ്.ജയമോഹൻ കഴിഞ്ഞ ദിവസം മരണമടഞ്ഞിരുന്നു. അദ്ദേഹത്തിന്റെ സംസ്കാരത്തിൽ പങ്കെടുത്തശേഷം ഉച്ചയ്ക്കു സ്കൂളിലേക്ക് എത്തുമ്പോൾ ശിവദാസനു നെഞ്ചുവേദനയുണ്ടായി. തുടർന്നാണു മരണം. ദുഃഖസൂചകമായി ജില്ലാ പ്രവേശനോത്സവം ചാരമംഗലം സ്കൂളിലേക്കു മാറ്റി. പ്രവേശനോത്സവത്തിനായി ഒരുക്കിയ വേദിയിലാണ് ശിവദാസന്റെ മൃതദേഹം പൊതുദർശനത്തിനു വച്ചത്.
English Summary : KD Sivadasakurup passes away