കൊച്ചി ∙ കോഴിക്കോട് കസ്റ്റംസ് ഡപ്യൂട്ടി കമ്മിഷണറായിരുന്ന ഇരിങ്ങാലക്കുട സ്വദേശി പി.ആർ.വിജയനും (73) കുടുംബത്തിനും വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസിൽ 2 വർഷം കഠിനതടവും 2.5 കോടി രൂപ പിഴയും സിബിഐ പ്രത്യേക കോടതി വിധിച്ചു.
78.9 ലക്ഷം രൂപയുടെ അധികസ്വത്താണു സിബിഐ അന്വേഷണത്തിൽ കണ്ടെത്തിയത്. ഔദ്യോഗികപദവി ദുരുപയോഗിച്ചു വിജയൻ ഇതിൽ കൂടുതൽ സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്നാണു സിബിഐ ആരോപണം.
കണ്ടെത്തിയ സ്വത്തുകൾ ഭാര്യയുടെയും മൂന്നു പെൺമക്കളുടെയും പേരിലായതിനാലാണ് അവർക്കും സമാനശിക്ഷ ലഭിച്ചത്.
വിജയന്റെ മരുമകൻ യുഎഇയിൽനിന്നു ഭാര്യയ്ക്കും ബന്ധുക്കൾക്കും 50 ലക്ഷം രൂപ അയച്ചതിന്റെ രേഖകൾ കേസന്വേഷണത്തിൽ സിബിഐ കണ്ടെത്തിയിരുന്നു. അതിന്റെ തുടർനടപടികളെ ഇപ്പോഴത്തെ വിധി ബാധിക്കില്ലെന്നു ജഡ്ജി കെ.കെ.ബാലകൃഷ്ണൻ വ്യക്തമാക്കി.
English Summary : 2 years imprisonment for former Deputy Commissioner of Customs and his family