ADVERTISEMENT

തിരുവനന്തപുരം ∙ വിരമിച്ചു മൂന്നു വർഷം കഴിഞ്ഞിട്ടും മുൻ ഡിജിപി ജേക്കബ് തോമസിനെ വിടാതെ സംസ്ഥാന സർക്കാർ. സർക്കാർ അനുമതിയില്ലാതെ പുസ്തകം എഴുതിയതിൽ നടപടിയെടുക്കാൻ യുപിഎസ്‍സിയെ സമീപിച്ചു. ഇതിനുള്ള രേഖകൾ കൈമാറാൻ കേരളത്തിൽ നിന്നു ഡപ്യൂട്ടി സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥനെ വിമാനമാർഗം ഡൽഹിക്ക് അയയ്ക്കും. വിരമിച്ചതിനാൽ ഇനി സർവീസ് തല നടപടികളൊന്നും സാധ്യമല്ലെന്നിരിക്കെയാണു പുസ്തകമെഴുതിയതിന്റെ പേരിൽ മുൻ ഡിജിപിയെ ശിക്ഷിക്കാൻ സർക്കാർ പണവും സമയവും ചെലവിടുന്നത്.

2017ൽ ജേക്കബ് തോമസ് എഴുതിയ ‘കാര്യവും കാരണങ്ങളും’, ‘സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ’ എന്നീ പുസ്തകങ്ങളുടെ പേരിലാണു നടപടിക്കു നീക്കം. ആദ്യ പുസ്തകം സിപിഎം നേതാവ് എം.എ.ബേബിയാണു പ്രകാശനം ചെയ്തത്. രണ്ടാമത്തേതു മുഖ്യമന്ത്രി പിണറായി വിജയനെക്കൊണ്ടു പ്രകാശനം ചെയ്യിക്കാനിരുന്നെങ്കിലും ചടങ്ങു നടന്നില്ല. ഇതിനുശേഷം അഴിമതിവിരുദ്ധ ദിനത്തിൽ ഇദ്ദേഹം നടത്തിയ പ്രസംഗം സർക്കാരിനെതിരെയെന്ന തരത്തിൽ വിവാദമായപ്പോൾ സസ്പെൻഡ് ചെയ്തിരുന്നു. അനഭിമതനായി മാറിയ ജേക്കബ് തോമസിനെ ഇതിന്റെ തുടർച്ചയായാണു പിന്നീടു പുസ്തകത്തിന്റെ പേരിലും സസ്പെൻഡ് ചെയ്തത്. സസ്പെൻഷൻ കഴിഞ്ഞു തിരിച്ചെത്തി 2020 മേയിൽ വിരമിച്ചു. പിന്നീട് ബിജെപിയുടെ സ്ഥാനാർഥിയായി.

ഐപിഎസ് ഉദ്യോഗസ്ഥൻ എന്ന നിലയിൽ നിയമിച്ചതു യുപിഎസ്‍സി ആയതിനാൽ നടപടിയെടുക്കാനും യുപിഎസ്‍സിയുടെ അനുവാദം വേണം. ഇതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വഴിയാണു സംസ്ഥാന സർക്കാർ ഇടപെട്ടത്. യുപിഎസ്‍സിയുടെ ഏകജാലക സംവിധാനം വഴി ഈ മാസം 15നു രേഖകളെല്ലാം കൈമാറേണ്ടതുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം രണ്ടുദിവസം മുൻപ് അറിയിച്ചു. ഇതിന്റെ ആവശ്യത്തിലേക്കാണ് ഇവിടെനിന്നു ഡപ്യൂട്ടി സെക്രട്ടറിയെ വിമാനമാർഗം അയയ്ക്കുന്നത്. ജേക്കബ് തോമസിന്റെ വിരമിക്കൽ ആനുകൂല്യവും തടഞ്ഞുവച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ സ്വർണക്കടത്തു കേസിൽ ജയിൽമോചിതനായ ശേഷം എഴുതിയ പുസ്തകം വലിയ വിവാദമുണ്ടാക്കിയെങ്കിലും അന്വേഷണമോ നടപടിയോ ഉണ്ടായിരുന്നില്ല.

10 വർഷം മുൻപു തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ഡ്രജർ വാങ്ങിയതിൽ ക്രമക്കേട് ആരോപിച്ചുള്ള അന്വേഷണവും ജേക്കബ് തോമസിനെതിരെ നടക്കുന്നുണ്ട്. 2018ൽ മുതൽ ഇതുവരെ 7 ഐഎഎസ് ഉദ്യോഗസ്ഥരെ അന്വേഷണം ഏൽപിച്ചെങ്കിലും ഓരോരുത്തരും വിരമിക്കുമ്പോൾ ഫയൽ തിരിച്ചേൽപ്പിക്കുകയാണു ചെയ്തുപോന്നത്. ഏറ്റവും ഒടുവിൽ അന്വേഷിച്ച ആശ തോമസ് വിരമിച്ചതിനാൽ അന്വേഷണം തദ്ദേശ അഡീഷനൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരനു കഴിഞ്ഞദിവസം കൈമാറിയിരുന്നു. മൂന്നു മാസത്തിനകം അന്വേഷണ റിപ്പോർട്ട് നൽകണമെന്നാണു നിർദേശം. ന്യൂസ് ചാനലിന്റെ ന്യൂസ് മേക്കർ പുരസ്കാരം സ്വീകരിച്ചതിന് ഒരു കുറ്റാരോപണ മെമ്മോയും ജേക്കബ് തോമസിനു നൽകിയിരുന്നു. ഇതിലും അന്വേഷണം നടക്കാനുണ്ട്.

English Summary : Kerala government approach UPSC against Jacob Thomas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com