ADVERTISEMENT

തിരുവനന്തപുരം ∙ സോളർ അഴിമതി അന്വേഷിച്ച ജസ്റ്റിസ് ജി.ശിവരാജൻ കമ്മിഷൻ കോടികൾ കൈപ്പറ്റി ഉമ്മൻചാണ്ടിക്കെതിരെ റിപ്പോർട്ട് തയാറാക്കുകയാണു ചെയ്തതെന്ന സിപിഐയുടെ മുൻ മന്ത്രി സി.ദിവാകരന്റെ വെളിപ്പെടുത്തൽ വിവാദമാകുന്നു. ദിവാകരന്റെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതാണെന്നും വിശദ അന്വേഷണം വേണമെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരനും യുഡിഎഫ് കൺവീനർ എംഎം ഹസനും ആവശ്യപ്പെട്ടു. 

സോളർ കേസിലെ കോഴ ഇടപാടുകളും ഗൂഢാലോചനയും സമഗ്രമായ ജുഡീഷ്യൽ അന്വേഷണത്തിലൂടെ പുറത്തു കൊണ്ടുവരണമെന്നു സുധാകരൻ പറഞ്ഞു. 10 കോടി മുടക്കി ഒരു വ്യാജാരോപണം ഉയർത്തിക്കൊണ്ടു വരികയും അത് അന്വേഷിച്ച ജുഡീഷ്യൽ കമ്മിഷനെ അഞ്ചു കോടി മുടക്കി അട്ടിമറിക്കുകയും ചെയ്തു രണ്ടു തവണ പിണറായി വിജയൻ അധികാരം പിടിച്ചെടുത്തതിന്റെ ഞെട്ടിപ്പിക്കുന്ന ഗൂഢാലോചനയാണു സി.ദിവാകരൻ പുറത്തുവിട്ടത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ള നിരപരാധികളെ കുരിശിലേറ്റിയാണു പിണറായി വിജയൻ രണ്ടു തവണ മുഖ്യമന്ത്രിയായത്. അന്നു പിന്നാമ്പുറത്തു നടന്ന കാര്യങ്ങളാണു ദിവാകരൻ വെളിപ്പെടുത്തിയത്. 

ഉമ്മൻ ചാണ്ടിക്കെതിരെ ഉയർന്ന ആരോപണം വ്യാജമാണെന്നും പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അന്നു തന്നെ തങ്ങൾ ചൂണ്ടിക്കാട്ടിയതാണെന്ന് എം.എം. ഹസൻ പറഞ്ഞു. ജനപ്രിയനായ നേതാവിനെ സമൂഹമധ്യത്തിൽ അപമാനിക്കാൻ ഒത്തു കളിച്ച ശക്തികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം. ജസ്റ്റിസ് ജി.ശിവരാജന്റെ സാമ്പത്തിക വളർച്ചയെ സംബന്ധിച്ചു വിശദമായ അന്വേഷണം നടത്തണം. ദിവാകരന്റെ അഭിപ്രായമായി മാത്രം ഇതിനെ തള്ളിക്കളായാനാവില്ലെന്നും ഹസൻ പറഞ്ഞു.

സി.ദിവാകരന്റെ വെളിപ്പെടുത്തലിനെക്കുറിച്ചു സമഗ്ര അന്വേഷണം വേണമെന്ന് ആർഎസ്പി നേതാവും എംപിയുമായ എൻ.കെ.പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു. കേരളം അന്വേഷണത്തിനു തയാറായില്ലെങ്കിൽ കേന്ദ്രം ഉത്തരവിടണം. ജുഡീഷ്യറിയുടെ അന്തസ്സിനെ ചോദ്യം ചെയ്യുന്ന ആരോപണമാണ് ഉണ്ടായിരിക്കുന്നത്. സോളർ സമരം നടക്കുമ്പോൾ ദിവാകരൻ എൽഡിഫിലെ നേതൃത്വത്തിൽ സജീവമായിരുന്നു. അദ്ദേഹം വസ്തുതാപരമല്ലാത്ത കാര്യങ്ങൾ സംസാരിക്കാറില്ലെന്നു പ്രേമചന്ദ്രൻ പറഞ്ഞു.

കമ്മിഷൻ ഓഫ് എൻക്വയറീസ് ആക്ട് പ്രകാരം നിയമിക്കപ്പെട്ട അന്വേഷണ കമ്മിഷൻ അതിന്റെ നിയോഗങ്ങളിൽ നിന്നു വ്യതിചലിച്ചു പദവി ദുരുപയോഗം ചെയ്തതു ഗുരുതര കുറ്റകൃത്യമായതിനാൽ അഴിമതി നിരോധന നിയമപ്രകാരം പ്രാഥമിക അന്വേഷണം നടത്തി ജസ്റ്റിസ് ജി.ശിവരാജനെതിരെ കേസ് റജിസ്റ്റർ ചെയ്യണമെന്നു കേരള കോൺഗ്രസ് നേതാവ് ജോസഫ് എം.പുതുശേരി ആവശ്യപ്പെട്ടു.

ഉന്നയിച്ച വെളിപ്പെടുത്തൽ സംബന്ധിച്ചു കൂടുതൽ വിശദീകരിക്കാൻ സി.ദിവാകരൻ വിസമ്മതിച്ചു.‘‘അത് ഗൗരവമുള്ള റിപ്പോർട്ടല്ല എന്നതു പൊതു അഭിപ്രായമാണ്. എന്റെ ആത്മകഥയിൽ അതേക്കുറിച്ചു പരാമർശിച്ചിട്ടുമില്ല’’– അദ്ദേഹം പ്രതികരിച്ചു.

English Summary : KPCC and UDF want investigation against solar commission

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com