അഞ്ചൽ ∙ കൺമുന്നിൽ പിടഞ്ഞുവീണയാളെ മരണത്തിനു മുന്നിലേക്ക് ഇറക്കിവിട്ടു ബസ് ജീവനക്കാരുടെ ക്രൂരത. ബസിനുള്ളിൽ കുഴഞ്ഞുവീണ് അവശനിലയിലായ യാത്രക്കാരനെയാണു ജീവനക്കാർ വഴിയോരത്തെ കാത്തിരിപ്പു കേന്ദ്രത്തിൽ ഉപേക്ഷിച്ചത്; നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇടുക്കി പള്ളിവാസൽ വെട്ടുകല്ലുമുറി ചിത്തിരപുരം സ്വദേശി എ.എം. സിദ്ദീഖിനാണു(61) ദാരുണാന്ത്യം. ലോട്ടറി കച്ചവടക്കാരനായിരുന്നു. അഞ്ചൽ – വിളക്കുപാറ റൂട്ടിൽ സർവീസ് നടത്തുന്ന ലക്ഷ്മി എന്ന ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. അന്വേഷണം നടക്കുന്നതായും ജീവനക്കാർക്കെതിരെ കേസെടുക്കുമെന്നും ഏരൂർ പൊലീസ് ഇൻസ്പെക്ടർ വിനോദ് പറഞ്ഞു.
വിളക്കുപാറയിൽ ലോട്ടറി കച്ചവടം കഴിഞ്ഞ് അഞ്ചലിലേക്കു പോകാൻ ബസിൽ കയറിയതാണു സിദ്ദീഖ്. ബസിൽ ഛർദിക്കുകയും കുഴഞ്ഞുവീഴുകയും ചെയ്തതോടെ മുഴതാങ്ങിലെ കാത്തിരിപ്പു കേന്ദ്രത്തിനു മുന്നിൽ ബസ് നിർത്തി ജീവനക്കാർ സിദ്ദീഖിനെ അവിടെ കിടത്തി യാത്ര തുടരുകയായിരുന്നു. അബോധാവസ്ഥയിലായ ഇദ്ദേഹത്തെ നാട്ടുകാരാണ് അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. മൃതദേഹം ഇവിടെ മോർച്ചറിയിൽ. സിദ്ദീഖ് കുറച്ചു കാലമായി ആയൂരിൽ വാടക വീട്ടിലാണു താമസം. ഇടുക്കിയിലെ ബന്ധുക്കളെ പൊലീസ് വിവരം അറിയിച്ചിട്ടുണ്ട്.
English Summary : Passenger abandoned by bus crew died