തിരുവനന്തപുരം ∙ റേഷൻ സാധനങ്ങളുടെ സൗജന്യ വിതരണത്തിനു കേന്ദ്ര സർക്കാർ നൽകുന്ന പ്രത്യേക ബിൽ കേരളത്തിൽ ‘അരി’യുടെ പേരിൽ രാഷ്ട്രീയ ചർച്ചകൾക്കു തുടക്കമിടുന്നു. മഞ്ഞ, പിങ്ക് എന്നീ മുൻഗണനാ വിഭാഗം കാർഡ് ഉടമകൾക്കു സൗജന്യ അരിയും ഗോതമ്പും നൽകുമ്പോൾ നെൽക്കതിരും ഇലകളും ചേർന്നു ഗരീബ് കല്യാൺ അന്നയോജന എന്ന പദ്ധതിയുടെ പേരും ലോഗോയും രേഖപ്പെടുത്തിയാണു കേന്ദ്രം നൽകുന്ന ബിൽ. ഇതോടെ 41 ലക്ഷം മുൻഗണനാ വിഭാഗം കാർഡുകൾക്കുള്ള ബില്ലിൽ നിന്നു കേരളത്തിന്റെ ‘ആന’ ചിഹ്നം പുറത്തായി. കേരളം സബ്സിഡിയോടെ സാധനങ്ങൾ നൽകുന്ന നീല, വെള്ള കാർഡ് ഉടമകൾക്കു മാത്രമാകും ഇനി ‘ആന’ചിഹ്നം ഉള്ള ബിൽ.
കേന്ദ്രത്തിന്റെ റേഷൻ ബില്ലിൽ ഓരോ റേഷൻ സാധനത്തിനും കാർഡ് ഉടമകൾക്കു ചെലവാകുന്ന തുകയും കേന്ദ്ര സർക്കാർ നൽകുന്ന സബ്സിഡിയും വെവ്വേറെ രേഖപ്പെടുത്തിയിട്ടുണ്ട്. ആകെ ചെലവും സബ്സിഡിയും വീണ്ടും രേഖപ്പെടുത്തി കേന്ദ്രം ചെലവഴിക്കുന്ന പണത്തിന്റെ തോത് കാർഡ് ഉടമയെ ബോധ്യപ്പെടുത്തുന്ന തരത്തിലാണു ബിൽ. അതേസമയം വേതന വിതരണത്തെച്ചൊല്ലി ഒരു വിഭാഗം റേഷൻ വ്യാപാരികൾ 5നു സെക്രട്ടേറിയറ്റ് പടിക്കൽ നിരാഹാരസമരം പ്രഖ്യാപിച്ച സാഹചര്യത്തിൽ മന്ത്രി ജി.ആർ.അനിൽ ഇന്നു വ്യാപാരികളെ ചർച്ചയ്ക്കു ക്ഷണിച്ചു.
English Summary: Politics over rice