ADVERTISEMENT

വർക്കല ∙ ശിവഗിരിയിലെ മഹാസമാധി മന്ദിരത്തിനു സമീപം, സദാ പ്രാർഥനാ നിർഭരമായ അന്തരീക്ഷത്തിൽ വളർന്നു പന്തലിച്ച ഈ പ്ലാവിനു പ്രായം 100 പിന്നിട്ടു. ‘മുത്തശ്ശി പ്ലാവെ’ന്നു വിളിക്കാറായിട്ടില്ല. ഇപ്പോഴും യൗവനം. തണലും ഫലവും നൽകി അനേകരെ ആകർഷിക്കുന്നു.

ഗുരുവിന്റെ കരങ്ങൾ കൊണ്ടു നട്ട വൃക്ഷത്തെ തൊട്ടു കൈ കൂപ്പുന്നവരും അതിനു മുന്നിൽ പ്രാർഥനയോടെ നിൽക്കുന്നവരും ഒട്ടേറെ. ‘സൗകര്യം കിട്ടുമ്പോൾ മരങ്ങൾ വച്ചു പിടിപ്പിക്കണം. തണലുമായി, ഫലവുമായി’– ഗുരുദേവൻ ശിഷ്യരോടു ഒരിക്കൽ പറഞ്ഞ വാക്കുകളാണിത്.

‘‘പ്ലാവില ചുരുട്ടി, അതിലൊരു ഈർക്കിൽക്കഷണം കുത്തി ഉറപ്പിച്ചായിരുന്നു ഗുരുദേവൻ പലപ്പോഴും കഞ്ഞി കഴിച്ചിരുന്നത്. പ്ലാവിന്റെ ഔഷധ ഗുണങ്ങളെപ്പറ്റി പലപ്പോഴും ശിഷ്യരോടു പറയുകയും ചെയ്തിട്ടുണ്ട് ’’ ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ പറയുന്നു. നിത്യേനയെന്നോണം വന്നു പോകുന്ന ഭക്തരിൽ പലരും പ്ലാവിന്റെ ചുറ്റുമിരുന്നു ഗുരുദേവ കൃതികൾ പാരായണം ചെയ്യുന്നതു പതിവുകാഴ്ചയാണ്. വൃക്ഷങ്ങളുടെ ചുവട്ടിലിരുന്നു ഗുരുദേവൻ ശിഷ്യരോടു സംസാരിച്ചിരുന്ന സന്ദർഭങ്ങളും ഒട്ടേറെയാണ്. 

അരുവിപ്പുറത്തെ ഒരു പ്ലാവിന്റെ ചുവട്ടിൽ ഡോ.പൽപുവിനെയും മഹാകവി കുമാരനാശാനെയും ഒപ്പമിരുത്തിയാണു ഗുരു ശ്രീനാരായണ ധർമ പരിപാലന യോഗത്തിന്റെ സംസ്ഥാപനത്തെക്കുറിച്ചുള്ള ആലോചനകൾ നടത്തിയത്. ശിവഗിരിയിലെ മാവിൻ ചുവട്ടിലിരുന്നാണു മഹാകവി രവീന്ദ്രനാഥ ടഗോറുമായി സംഭാഷണം നടത്തിയത്.

പ്ലാവ് നിറയെ കായ്ക്കുന്ന പതിവിനും ഇക്കൊല്ലം മാറ്റമുണ്ടായില്ല. മധുരമൂറുന്ന പഴുത്ത ചക്കയിൽ നിന്നു ലഭിക്കുന്ന കുരു പാകി കിളിർപ്പിച്ചു തൈകൾ വിതരണം ചെയ്യാറുണ്ടെന്നു ശിവഗിരി മഠം കാർഷിക വിഭാഗം മേധാവിയും ധർമസംഘം ട്രസ്റ്റ് ബോർഡ് അംഗവുമായ സ്വാമി ബോധിതീർഥ പറഞ്ഞു. എല്ലാ വർഷവും തീർഥാടന കാലത്ത് ഈ പ്ലാവിന്റെയും വിവിധ ഇനം മാവുകളുടെയും തൈകളും വിവിധ ഇടങ്ങളിൽ നിന്നെത്തുന്ന ഭക്തർ ശേഖരിച്ചു വരുന്നു.

English Summary: Jack Fruit tree planted by gurudevan turns 100 years

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com