തിരുവനന്തപുരം ∙ വൈദ്യുതി ഉപയോക്താക്കളുടെ അവകാശ ചട്ടങ്ങൾ ഭേദഗതി ചെയ്യണം എന്ന വൈദ്യുതി ബോർഡിന്റെ അപേക്ഷ സംബന്ധിച്ചു റഗുലേറ്ററി കമ്മിഷൻ 21നു തിരുവനന്തപുരത്തു തെളിവെടുപ്പു നടത്തും.
സപ്ലൈകോഡ് 2014, സ്റ്റാൻഡേർഡ് ഓഫ് പെർഫോമൻസ് 2015, സിജിആർഎഫ് 2005, റിന്യൂവബിൾ എനർജി 2020 ചട്ടങ്ങൾ ഭേദഗതി ചെയ്യണം എന്നാണു ബോർഡിന്റെ അപേക്ഷ .
ചട്ടങ്ങൾ ബോർഡിന്റെ അപേക്ഷയുടെ അടിസ്ഥാനത്തിൽ ഭേദഗതി ചെയ്യാനാവില്ല എന്നതിനാൽ ഈ അപേക്ഷ കമ്മിഷൻ തള്ളും. അതിനു മുൻപുള്ള നടപടിക്രമമാണു തെളിവെടുപ്പ്. ചട്ടങ്ങൾ ഭേദഗതി ചെയ്യണമെങ്കിൽ അതിന്റെ കരട് വിവിധ തലങ്ങളിൽ ആലോചിച്ചു കമ്മിഷൻ തയാറാക്കി പ്രസിദ്ധീകരിക്കണം. തുടർന്നു ബന്ധപ്പെട്ടവരുടെ അഭിപ്രായം ആരാഞ്ഞ ശേഷം തെളിവെടുപ്പു നടത്തിയ ശേഷം ചട്ടങ്ങൾക്ക് അന്തിമ രൂപം നൽകി വിജ്ഞാപനം ഇറക്കുകയാണു ചെയ്യേണ്ടത്. ഈ നിയമം ലംഘിച്ചു നൽകിയ അപേക്ഷ ആയതിനാൽ തള്ളുക മാത്രമാണു മാർഗം.
ചട്ടങ്ങൾ ഭേദഗതി ചെയ്യുന്നതിനുള്ള അപേക്ഷ 2021 ഒക്ടോബർ 11നാണു റഗുലേറ്ററി കമ്മിഷൻ മുൻപാകെ വൈദ്യുതി ബോർഡ് സമർപ്പിച്ചത്. കമ്മിഷൻ തീരുമാനം എടുക്കാതെ നീട്ടിക്കൊണ്ടു പോകുകയായിരുന്നു. ഇതു കമ്മിഷന്റെ വെബ്‌സൈറ്റിൽ (www.erckerala.org) ലഭിക്കും. തെളിവെടുപ്പിൽ പൊതുജനങ്ങൾക്കു പങ്കെടുത്ത് അഭിപ്രായങ്ങളും നിർദേശങ്ങളും സമർപ്പിക്കാം. തപാൽ മുഖേനയും, ഇമെയിൽ (kserc@erckerala.org) വഴിയും അഭിപ്രായങ്ങൾ രേഖപ്പെടുത്താം.
English Summary : Regulatory Commission may take evidence regarding request of electricity Board to amend the power user's rights rules