അരിക്കൊമ്പൻ ചിന്നക്കനാലിൽനിന്ന് 284 കിലോമീറ്റർ അകലെ
Mail This Article
ആനയുടെ ആവാസവ്യവസ്ഥയ്ക്ക് അനുയോജ്യമായ, ഏറ്റവും അകലെയുള്ള സ്ഥലമെന്ന നിലയിലാണ് അരിക്കൊമ്പനെ തുറന്നുവിടാൻ തമിഴ്നാട് വനംവകുപ്പ് കളക്കാട്–മുണ്ടൻതുറൈ കടുവസങ്കേതം തിരഞ്ഞെടുത്തത്. ചിന്നക്കനാലിൽനിന്ന് ഈ ഭാഗത്തേക്ക് 284 കിലോമീറ്ററാണ് റോഡ് മാർഗമുള്ള ദൂരം.
തിരുനെൽവേലി, കന്യാകുമാരി ജില്ലകളിൽ വ്യാപിച്ചിരിക്കുന്ന ഈ വന്യജീവി സങ്കേതം അഗസ്ത്യാർകൂടം ബയോ റിസർവിന്റെ ഭാഗമാണ്. കേരളത്തിലെ പൊന്മുടിയും ഈ വനമേഖലയുടെ ഭാഗമാണ്. ആന തിരിച്ച് ജനവാസമേഖലയിൽ എത്തില്ലെന്നാണ് പ്രതീക്ഷ.
∙ മൃഗങ്ങൾക്കുമേൽ അവകാശം ആർക്ക്?
കേരളത്തിനുള്ളിലെ വനത്തിൽ ജനിച്ചു വളർന്ന അരിക്കൊമ്പൻ തമിഴ്നാട്ടിലെ വനത്തിലെത്തുമ്പോൾ ആർക്കാണ് അധികാരം? വന്യജീവികളെല്ലാം രാജ്യത്തിന്റെ സ്വത്താണ്. കേന്ദ്രത്തിനും സംസ്ഥാനത്തിനും തുല്യമായി നിയമനിർമാണത്തിന് അധികാരമുണ്ട്. സംസ്ഥാനങ്ങളും വനംവകുപ്പും മാത്രമേ മാറുന്നുള്ളൂ, ഒരേ നിയമം തന്നെയാണ് ഇവയ്ക്കു ബാധകമെന്ന് വനംവകുപ്പ് മുൻ മേധാവി പി.കെ.കേശവൻ പറഞ്ഞു. പശ്ചിമഘട്ടവുമായി ചേർന്നുള്ള വനങ്ങളെല്ലാം പരസ്പരം ചേർന്നു കിടക്കുന്നതിനാൽ മൃഗങ്ങൾ സംസ്ഥാനാതിർത്തികൾ ഭേദിച്ച് സഞ്ചരിക്കാറുണ്ട്. ഭരണപരമായ സൗകര്യത്തിനു സംസ്ഥാനങ്ങൾ വനത്തിന്റെ അതിർത്തി നിശ്ചയിച്ചിട്ടുണ്ടെങ്കിലും വന്യജീവികൾക്ക് ഈ അതിർത്തികൾ ബാധകമല്ല.
English Summary: Elephant Arikomban 284 kilometres away from Chinnakanal