എൻജിനീയറിങ് വിദ്യാർഥിനിയുടെ മരണം: എസ്എഫ്ഐ മാർച്ചിൽ സംഘർഷം
Mail This Article
കാഞ്ഞിരപ്പള്ളി / കൊച്ചി / തിരുവനന്തപുരം ∙ ഹോസ്റ്റൽ മുറിയിൽ എൻജിനീയറിങ് കോളജ് വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് എസ്എഫ്ഐയുടെ നേതൃത്വത്തിൽ നടത്തിയ സമരത്തിനിടെ സംഘർഷം. ജില്ലാ സെക്രട്ടറി മെൽബിൻ ജോസഫ്, പ്രസിഡന്റ് ബി.ആഷിഖ്, ജോയിന്റ് സെക്രട്ടറി പി.ജെ.സഞ്ജയ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
അമൽജ്യോതി എൻജിനീയറിങ് കോളജിലെ ഫുഡ് ടെക്നോളജി വിഭാഗം രണ്ടാം വർഷ വിദ്യാർഥിനി ശ്രദ്ധ സതീഷിനെ (20) വെള്ളിയാഴ്ച രാത്രിയാണു മരിച്ചനിലയിൽ കണ്ടെത്തിയത്. എറണാകുളം തിരുവാങ്കുളം പുതുർക്കപ്പറമ്പിൽ പി.പി.സതീഷിന്റെയും ദയയുടെയും മകളാണ് ശ്രദ്ധ. വിദ്യാർഥിനിയുടെ മരണത്തെപ്പറ്റി അടിയന്തര റിപ്പോർട്ട് നൽകാൻ മന്ത്രി ആർ.ബിന്ദു ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഇഷിത റോയിക്കു നിർദേശം നൽകി. കാഞ്ഞിരപ്പള്ളി പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. പ്രാഥമികാന്വേഷണത്തിൽ ദുരൂഹത ഉള്ളതായി കണ്ടെത്തിയിട്ടില്ലെന്നു പൊലീസ് അറിയിച്ചു. ശ്രദ്ധയുടെ ഫോൺ കോളജ് അധികൃതർ പിടിച്ചെടുത്തെന്നും തുടർന്നുള്ള മാനസികപീഡനമാണു മരണത്തിലേക്കു നയിച്ചതെന്നുമാണ് എസ്എഫ്ഐയുടെ ആരോപണം. ഇത്തരം പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ശ്രദ്ധയുടെ മൊബൈൽഫോണും ലാപ്ടോപ്പും പൊലീസിനു കൈമാറിയിട്ടുണ്ടെന്നും കോളജ് അധികൃതർ അറിയിച്ചു.
English Summary : Engineering student death