യുദ്ധേതര സേവനം; അശോകചക്ര നേടിയ ആദ്യമലയാളി ആൽബി ഡിക്രൂസ് വിടവാങ്ങി
Mail This Article
തിരുവനന്തപുരം ∙ യുദ്ധേതര സൈനിക സേവനത്തിലെ ധീരതയ്ക്കുള്ള അശോക ചക്ര നേടിയ ആദ്യ മലയാളി തിരുവനന്തപുരം ചെറിയതുറ സമൃദ്ധിയിൽ ആൽബി ഡിക്രൂസ് (87) അന്തരിച്ചു. ഇന്നു 10 ന് ചെറിയതുറ അസംപ്ഷൻസ് ദേവാലയത്തിൽ സൈനിക ബഹുമതികളോടെ സംസ്കാരം.
1959ൽ അസം റൈഫിൾസിൽ ലാൻസ്‌നായിക് ആയി ജോലിയിൽ പ്രവേശിച്ചു. 1960 ഓഗസ്റ്റിൽ നാഗാലാൻഡിലെ കൊഹിമയിൽ നാഗാ കലാപകാരികളുമായി നടന്ന ആഭ്യന്തര കലാപത്തിൽ കാട്ടിയ അസാമാന്യ ധീരത പരിഗണിച്ചാണ് 1962 ഏപ്രിൽ 30ന് ന്യൂഡൽഹിയിൽ ആദ്യ രാഷ്ട്രപതി ഡോ. രാജേന്ദ്രപ്രസാദ് ‘അശോകചക്ര, ക്ലാസ് 3’ (നിലവിൽ ശൗര്യചക്ര) നൽകി ആദരിച്ചത്. പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റുവും അദ്ദേഹത്തെ അഭിനന്ദിച്ചു. 1975ൽ സൈനിക സേവനത്തിൽനിന്നു വിരമിച്ച ആൽബി, 20 വർഷത്തോളം ദുബായിലും ജോലി ചെയ്തു. തുടർന്ന്, നാട്ടിലെത്തി.
ഭാര്യ മെറ്റിൽഡ. മക്കൾ: ഗ്ലാഡിസ്റ്റൺ (ദുബായ്), ശോഭ, പരേതനായ ഇഗ്‌നേഷ്യസ്. മരുമക്കൾ: ഹേസൽ (ദുബായ്), വർഗീസ് (റിട്ട.എയർഫോഴ്സ് എജ്യുക്കേഷൻ ഇൻസ്ട്രക്ടർ, റിട്ട. ആർസി കോർപറേറ്റ് മാനേജ്മെന്റ് സ്കൂൾസ് അധ്യാപകൻ), റൂബിനെറ്റ് (ബ്യൂട്ടിഷ്യൻ).
English Summary : Alby Dcruz passes away