ADVERTISEMENT

കാഞ്ഞിരപ്പള്ളി ∙ അമൽജ്യോതി എൻജിനീയറിങ് കോളജ് ഹോസ്റ്റലിൽ വിദ്യാർഥിനി ജീവനൊടുക്കിയ സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ജില്ലാ പൊലീസ് മേധാവിയുടെ മേൽനോട്ടത്തിൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ടി.എം.വർഗീസിനാണ് അന്വേഷണച്ചുമതല. മന്ത്രിമാരായ ആർ.ബിന്ദു, വി.എൻ.വാസവൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിലാണു തീരുമാനം. ഇതോടെ കോളജിലെ സമരം പിൻവലിച്ചതായി വിദ്യാർഥികൾ അറിയിച്ചു. കോളജ് തിങ്കളാഴ്ച തുറക്കും. അതിനിടെ, സംഭവത്തിൽ സംസ്ഥാന വനിതാ കമ്മിഷൻ കേസെടുത്തു.

ഫുഡ് ടെക്നോളജി വിഭാഗം രണ്ടാം വർഷ വിദ്യാർഥിയായ ശ്രദ്ധ സതീഷിനെ (20) കഴിഞ്ഞ വെള്ളിയാഴ്ചയാണു ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ശ്രദ്ധയുടെ മരണത്തിനു കാരണക്കാരെന്നു വിദ്യാർഥികൾ ആരോപിക്കുന്നവർക്കെതിരെ പ്രഥമദൃഷ്ട്യാ കേസെടുക്കാൻ കഴിയില്ലെന്നും അന്വേഷണം നടത്തി കുറ്റക്കാരെന്നു കണ്ടെത്തിയാൽ നടപടിയെടുക്കുമെന്നും മന്ത്രിമാർ പറഞ്ഞു. ഹോസ്റ്റൽ വാർഡനെ മാറ്റണമെന്ന വിദ്യാർഥികളുടെ ആവശ്യം കോളജ് മാനേജ്മെന്റ് അംഗീകരിച്ചു; സഭാമേലധികാരികളുമായി സംസാരിച്ച ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കും. 

മറ്റു തീരുമാനങ്ങൾ: സമരം ചെയ്ത വിദ്യാർഥികൾക്കെതിരെ നടപടിയെടുക്കില്ല. കോളജിലെ കൗൺസലിങ് സംവിധാനം, പരാതി പരിഹാര സെൽ എന്നിവ ശക്തിപ്പെടുത്തും. വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പ് നടത്തുന്ന കാര്യം പരിഗണിക്കും. ഉന്നത ഉദ്യോഗസ്ഥർ കോളജിലെത്തി അന്വേഷണം നടത്തും. 

മന്ത്രിമാർക്കു പുറമേ ചീഫ് വിപ് എൻ.ജയരാജ്, ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക് എന്നിവർ ചർച്ചകൾക്കു നേതൃത്വം നൽകി. മാനേജ്മെന്റിനെ പ്രതിനിധീകരിച്ച് കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറൽ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ, കോളജ് മാനേജർ ഫാ. മാത്യു പായിക്കാട്ട്, ഡയറക്ടർ സെഡ്.വി.ളാകപ്പറമ്പിൽ, പ്രിൻസിപ്പൽ ലില്ലിക്കുട്ടി ജേക്കബ്, പിടിഎ പ്രസിഡന്റ് ജോസ് സിറിയക് എന്നിവർ പങ്കെടുത്തു. എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് ബി.ആഷിഖ്, സെക്രട്ടറി മെൽബിൻ ജോസഫ് എന്നിവരും കോളജിലെ വിദ്യാർഥികളുടെ പ്രതിനിധികളും പങ്കെടുത്തു. 

ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നു ശ്രദ്ധയുടെ പിതാവ് പി.പി.സതീഷ് പറ‍ഞ്ഞു. അതിനിടെ, സാങ്കേതിക സർവകലാശാലാ വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥിന്റെ നിർദേശപ്രകാരം സിൻഡിക്കറ്റംഗം പ്രഫ. ജി.സഞ്ജീവ്, അക്കാദമിക് വിഭാഗം ഡീൻ ഡോ.വിനു തോമസ് എന്നിവർ ഇന്നലെ കോളജിലെത്തി വിവരങ്ങൾ തേടി. സംസ്ഥാന യുവജന കമ്മിഷൻ ചെയർമാൻ എം.ഷാജർ, അംഗം പ്രശാന്ത് എന്നിവരും കോളജിലെത്തി. എഐഎസ്എഫ് ഇന്നലെ കോളജിനു മുന്നിൽ സമരം നടത്തി.

English Summary : Crime branch may investigate death of engineering student

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com