സ്കൂൾ വിദ്യാർഥികളുടെ കണക്കെടുപ്പ് പൂർണം; പുതിയ തസ്തിക നിർണയത്തിന് ആധാരം ഈ കണക്ക്
Mail This Article
തിരുവനന്തപുരം∙ സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ പഠിക്കുന്ന കുട്ടികളുടെ ഔദ്യോഗിക കണക്കെടുപ്പ് പൂർത്തിയായി. സ്കൂളുകൾ കണക്ക് ‘സമ്പൂർണ’ പോർട്ടലിലേക്ക് അപ്‌ലോഡ് ചെയ്യുകയായിരുന്നു. ഇന്നലെ വൈകിട്ട് 5 വരെയായിരുന്നു സമയം. ഇനി ഇതിൽ മാറ്റം വരുത്താനാകില്ല.പ്രധാനാധ്യാപകർക്ക് ഇതു സാക്ഷ്യപ്പെടുത്താൻ ഇന്നു കൂടി സമയമുണ്ട്. കുട്ടികളുടെ വിഭാഗം, പഠന മാധ്യമം, ഭാഷ എന്നിവ തിരിച്ചുള്ള കണക്കാണ് ആറാം പ്രവൃത്തി ദിവസത്തിൽ ശേഖരിച്ചത്. ഇതനുസരിച്ചാകും ഇനി ഈ വർഷത്തെ തസ്തിക നിർണയം . പുതിയ നിർണയം നടക്കുന്നതിനാൽ ഇനി ഇതിനാകും പ്രസക്തിയെന്നു മന്ത്രി വി.ശിവൻകുട്ടിയും വ്യക്തമാക്കി.
കൃത്രിമം തടയാൻ മിന്നൽ പരിശോധന
തിരുവനന്തപുരം∙ കുട്ടികളുടെ മുൻ വർഷങ്ങളിലെ കണക്കെടുപ്പിൽ കൃത്രിമം നടന്നതായി സമ്മതിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലർ. ഇത്തരം വിദ്യാലയങ്ങളിൽ ഇത്തവണ ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫിസർമാർ അപ്രതീക്ഷിത സന്ദർശനം നടത്തി കണക്കിൽ കൃത്രിമമില്ലെന്ന് ഉറപ്പാക്കണമെന്നു സർക്കുലറിൽ പറയുന്നു.
മുൻ വർഷങ്ങളിൽ കുട്ടികളുടെ എണ്ണം പെരുപ്പിച്ച് കാണിച്ചതും എണ്ണം പെരുപ്പിച്ച് അധിക തസ്തികകൾ നേടിയതും പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ സൂപ്പർ ചെക്ക് സെൽ പരിശോധിച്ച് കൃത്രിമം നടന്നതായി കണ്ടെത്തിയതുമായ സ്കൂളുകളിൽ പരിശോധന നടത്താനാണു നിർദേശം. മതിയായ കുട്ടികളില്ലാതെ മുൻ വർഷങ്ങളിൽ പ്രവർത്തിച്ചതും ഇപ്പോൾ കുട്ടികൾ കൂടിയതുമായ സ്കൂളുകളിലും ഒരു കുട്ടിയുടെ മാത്രം എണ്ണം വഴി അധിക തസ്തികയ്ക്കു സാധ്യതയുള്ളതുമായ സ്കൂളുകളിലും പരിശോധന നടത്തും
English Summary : Enumeration of school students complete