കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ ബ്ലീച്ചിങ് പൗഡർ വിവാദം; അമിത സംഭരണം അന്വേഷിക്കേണ്ടെന്ന് നിർദേശം
Mail This Article
കോഴിക്കോട് ∙ കേരള മെഡിക്കൽ സർവീസസ് കോർപറേഷന്റെ വിവാദ ബ്ലീച്ചിങ് പൗഡർ സംഭരണത്തിൽ മൂന്നു തലത്തിലുള്ള അന്വേഷണം പ്രഖ്യാപിച്ചെങ്കിലും ക്വട്ടേഷൻ പോലും ഇല്ലാതെ അനാവശ്യമായി ബ്ലീച്ചിങ് പൗഡർ വാങ്ങിയതിനെക്കുറിച്ച് ആരോഗ്യവകുപ്പിന് മിണ്ടാട്ടമില്ല. 6 ലക്ഷത്തോളം കിലോഗ്രാം ശേഖരം ഉള്ളപ്പോൾ, നടപടികൾ പാലിക്കാതെ 5.40 ലക്ഷം കിലോയുടെ ഓർഡർ കൂടി ഉത്തർപ്രദേശ് കമ്പനിക്കു നൽകിയതാണ് അടിസ്ഥാന പ്രശ്നം. എന്നാൽ, ഇതെക്കുറിച്ച് ഒരു അന്വേഷണവും വേണ്ടെന്ന് ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറിക്ക് നിർദേശം നൽകിയതായാണ് സൂചന. അമിത സംഭരണത്തിന് നിർദേശം നൽകിയ ഉന്നതരെ സംരക്ഷിക്കുകയാണ് ലക്ഷ്യമെന്ന് ആരോപണമുണ്ട്.
മൂന്നു സംഭരണകേന്ദ്രങ്ങളിലെ തീപിടിത്തത്തെക്കുറിച്ച് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ്, അഗ്നിസുരക്ഷാ വിഭാഗം, ഫൊറൻസിക് വിഭാഗം എന്നിവരുടെ അന്വേഷണമാണ് പ്രധാനമായും നടക്കുന്നത്. ഉൽപന്നത്തിന്റെ നിലവാരം സംബന്ധിച്ച് ഡ്രഗ്സ് കൺട്രോൾ വിഭാഗം പ്രാഥമിക റിപ്പോർട്ടും നൽകിക്കഴിഞ്ഞു. ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷ് അന്വേഷണം ഏകോപിപ്പിക്കും എന്നാണ് മന്ത്രി വീണാ ജോർജ് അറിയിച്ചത്.
തീപിടിത്തം സംബന്ധിച്ച സാങ്കേതിക കാര്യങ്ങൾ മാത്രമേ ഈ അന്വേഷണത്തിന്റെ പരിധിയിൽ വരുന്നുള്ളൂ. വൈദ്യുതി പോലും ഇല്ലാത്ത ഗോഡൗണും കത്തിയിട്ടുണ്ട് എന്നത് കണക്കിലെടുക്കുമ്പോൾ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ പരിശോധന അപ്രസക്തമാവുകയും ചെയ്യുന്നു.
വെയർഹൗസുകളിൽ സ്ഥലം ഇല്ലാതിരുന്നിട്ടും ലക്ഷക്കണക്കിന് കിലോഗ്രാമിന്റെ ഓർഡർ പിൻവാതിലിലൂടെ നൽകിയതാണ് സാഹചര്യം വഷളാക്കിയതെന്ന് വിദഗ്ധർ പറയുന്നു.
പത്തനംതിട്ടയിലെ പാർകിൻസ് എന്റർപ്രൈസസ് ആണ് കുറഞ്ഞ തുക ക്വോട്ട് ചെയ്തതെങ്കിലും എല്ലാ നടപടിക്രമങ്ങളും തെറ്റിച്ചാണ് നാലു തവണയായി ബങ്കെബിഹാറി കമ്പനിക്ക് ഓർഡർ നൽകിയത്.
ഇതെക്കുറിച്ച് പരിശോധിക്കണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ഉൾപ്പെടെ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ആ വഴിക്ക് ഒരു നീക്കവും ഉണ്ടാകില്ലെന്നാണ് വിവരം.
തുക തടഞ്ഞു, ഇനി കോടതിയിലേക്ക്
ബ്ലീച്ചിങ് പൗഡർ മൊത്തമായും തിരിച്ചെടുക്കാനാണ് കമ്പനികൾക്ക് കെഎംഎസ്‌സിഎൽ നൽകിയ നിർദേശം. പാർകിൻസ് എന്റർപ്രൈസസ് അവർ വിതരണം ചെയ്ത ‘കാവേരി’ ബ്രാൻഡ് ബ്ലീച്ചിങ് പൗഡർ മൊത്തമായും തിരിച്ചെടുത്തിട്ടുണ്ട്. എന്നാൽ ബങ്കെബിഹാറി കമ്പനി ഇതേവരെ പ്രതികരിച്ചിട്ടില്ല. ഇവരുടെ ബ്ലീച്ചിങ് പൗഡർ ലോഡ് കണക്കിന് വെയർ ഹൗസുകളിൽ നിന്ന് രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി സൂക്ഷിച്ചിരിക്കുകയാണ്. ഈ കമ്പനിക്ക് നൽകാനുള്ള 1.36 കോടി രൂപ മാനേജിങ് ഡയറക്ടർ ഇടപെട്ട് തടഞ്ഞിട്ടുണ്ടെങ്കിലും കമ്പനി കോടതിയെ സമീപിക്കുകയാണെന്നാണ് സൂചന. കെഎംഎസ്‌സിഎൽ ആവശ്യപ്പെട്ട നിലവാരത്തിലും അളവിലും ബ്ലീച്ചിങ് പൗഡർ നൽകിയതിനാൽ തിരിച്ചെടുക്കാൻ ബാധ്യസ്ഥരല്ലെന്ന നിലപാടിലാണ് കമ്പനി. ബ്ലീച്ചിങ് പൗഡർ പ്രാഥമിക പരിശോധന നടത്തിയ ഡ്രഗ് കൺട്രോളറുടെ അനുകൂല റിപ്പോർട്ടും അവർ ചൂണ്ടിക്കാട്ടിയേക്കും.
English Summary : Kerala medical services corporation bleaching powder controversy