കുട്ടനാട്∙ കർഷകർക്കു നെല്ലിന്റെ വില ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കൊടിക്കുന്നിൽ സുരേഷ് എംപിയുടെ നേതൃത്വത്തിൽ താലൂക്കുതല അദാലത്തിന്റെ വേദിയിലേക്കു യുഡിഎഫ് നടത്തിയ ബ്ലാക്ക് മാർച്ചിൽ സംഘർഷം. പൊലീസ് ലാത്തിച്ചാർജിൽ യുഡിഎഫ് പ്രവർത്തകർക്കും സംഘർഷത്തിൽ പൊലീസുകാർക്കും പരുക്കേറ്റു. ദേഹാസ്വാസ്ഥ്യമുണ്ടായ കൊടിക്കുന്നിൽ സുരേഷ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. ഉന്തിലും തള്ളിലും അമ്പലപ്പുഴ സിഐ താഴെ വീണു. ലാത്തിച്ചാർജിൽ പ്രതിഷേധിച്ച് എംപിയും പ്രവർത്തകരും എസി റോഡ് ഉപരോധിച്ചു.
മന്ത്രിമാരായ സജി ചെറിയാനും പി.പ്രസാദുമാണ് താലൂക്ക്തല അദാലത്തിൽ പങ്കെടുത്തത്. യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റിയാണ് മാർച്ച് സംഘടിപ്പിച്ചത്. പൊലീസും സമരക്കാരും തമ്മിലുണ്ടായ തർക്കം സംഘർഷത്തിലും ലാത്തിച്ചാർജിലും എത്തുകയായിരുന്നു. എസി റോഡ് ഉപരോധിച്ച കൊടിക്കുന്നിലിനെയും പ്രവർത്തകരെയും അറസ്റ്റ് ചെയ്തു രാമങ്കരി പൊലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോഴാണ് അദ്ദേഹത്തിനു ദേഹാസ്വാസ്ഥ്യമുണ്ടായത്.
ലാത്തിച്ചാർജിൽ പരുക്കേറ്റ ഡിസിസി വൈസ് പ്രസിഡന്റ് സജി ജോസഫ്, കുട്ടനാട് നോർത്ത് ബ്ലോക്ക് പ്രസിഡന്റ് സി.വി.രാജീവ്, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് നോബിൻ പി.ജോൺ, യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ ജോസഫ് ചേക്കോടൻ, ജോസി കൊല്ലാറ, ജി.സൂരജ് എന്നിവരും മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി.
English Summary : Clashes in UDF march